
കൊൽക്കത്ത : ഐ ലീഗിൽ ശ്രീനിധിയെ ഒന്നിന് എതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ഗോകുലം ലീഗ് പട്ടികയിൽ മുന്നിലെത്തി. ആദ്യ പകുതിയിൽ അമിനോ ബൗബ, ജോർദാൻ ഫ്ലെച്ചർ എന്നിവരിലൂടെ മുന്നിൽ എത്തിയ ഗോകുലം രണ്ടാം പകുതിയിലെ ശ്രീനിധിയുടെ അക്രമങ്ങൾക്ക് തടയിട്ടു വിജയം നേടുകയായിരുന്നു.
ഇതോടെ പരാജയം അറിയാതെ ഗോകുലം ഒമ്പതു കളികളിൽ നിന്നും ഇരുപത്തിയൊന്നു പോയിന്റുമായി ലീഗിൽ ഒന്നാമതെത്തി. 17 പോയിന്റുള്ള ശ്രീനിധി മൂന്നാം സ്ഥാനത്തും, മുഹമ്മദൻസ് രണ്ടാം സ്ഥാനത്തും തുടരുന്നു.
പതിവ് പോലെ ഗോകുലം കേരളയുടെ ആക്രമണത്തിലൂടെ ആയിരുന്നു കളി തുടങ്ങിയത്. തുടക്കത്തിൽ തന്നെ ജിതിന് ഒന്നാന്തരം അവസരരം കിട്ടിയെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല. ക്യാപ്റ്റനും അഫ്ഘാൻ താരവുമായ ശരീഫ് മുഹമ്മദിന്റെ കോർണർ കിക്ക് ഹെഡ് ചെയ്തു ഗോകുലത്തിന്റെ ഡിഫൻഡർ അമിനോ ബൗബ ആദ്യ ഗോൾ നാലാം മിനിറ്റിൽ നേടി.
തുടർന്ന് ലൂക്കയും ഫ്‌ളെച്ചറിനും നിരവധി അവസരങ്ങൾ കിട്ടിയെങ്കിലും ഗോൾ നേടാനായില്ല. ആദ്യ 15 മിനിട്ടിനു ശേഷം ശ്രീനിധി കളിയിലേക്ക് മെല്ലെ തിരിച്ചു വരുമ്പോഴായിരുന്നു ഗോകുലത്തിന്റെ രണ്ടാം ഗോൾ.
മധ്യ നിരയിൽ നിന്നും പന്ത് പിടിച്ചെടുത്ത ലുക്കാ ഫ്‌ളെച്ചറിന് നീട്ടി നല്കുകയായിരിന്നു. പന്ത് സ്വീകരിച്ച ഫ്ലെച്ചർ ശ്രീനിധിയുടെ വലയിലേക്ക് നിറയൊഴിച്ചു ഗോകുലത്തിനു രണ്ടു ഗോളിന്റെ ലീഡ് നേടി കൊടുത്തു. രണ്ടാം പകുതിയിൽ ശ്രീനിധി ആദ്യ നിമിഷങ്ങളിൽ തന്നെ ഡേവിഡ് കാസ്റ്റൻഡയിലൂടെ ഗോൾ മടക്കി.
പിന്നീട് ശ്രീനിധിയുടെ ആക്രമണങ്ങൾ ആയിരുന്നു. കാമറൂൺ തരാം അമിനോ ബൗബയുടെ നേതൃത്വത്തിൽ ശ്രീനിധിയുടെ എല്ലാ അക്രമങ്ങളും തടഞ്ഞു ഗോകുലം വിജയം കരസ്ഥമാക്കി.
അടുത്ത മത്സരത്തിൽ ഗോകുലം ഇന്ത്യൻ ആരോസിനെ ഏപ്രിൽ ഒമ്പതിന് നേരിടും.