
ന്യൂഡല്‍ഹി: സൈനിക റിക്രൂട്ട്‌മെന്റ് വൈകുന്നതിൽ പ്രതിഷേധിച്ച് രാജസ്ഥാനിലെ ഒരു യുവാവ് ഓടിയത് 350 കിലോമീറ്റർ ദൂരം. രാജസ്ഥാനിലെ സിക്കാറില്‍ നിന്ന് ന്യൂഡല്‍ഹി വരെയാണ് യുവാവ് ഓടിയത്. 24കാരനായ സുരേഷ് ബിച്ചാറാണ് ദേശീയ പതാകയുമേന്തി വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്.
സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ജന്തര്‍ മന്ദിറില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനായാണ് സുരേഷ് ബിച്ചാർ ഇത്രയും ദൂരം ഓടിയെത്തിയത്. ആർമി, എയർഫോഴ്‌സ്, നേവി എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ട് വർഷമായി നോൺ ഓഫീസർ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഇത് തങ്ങളുടെ കരിയറിനെ ബാധിക്കുന്നുവെന്നും പ്രതിഷേധക്കാർ പറഞ്ഞു.
ദേശീയ പതാകയുമേന്തി സുരേഷ് ബിച്ചാര്‍ ഓടുന്ന ദൃശ്യങ്ങള്‍ ഇപ്പോൾ സോഷ്യൽ മീഡിയിൽ വെെറലാണ്. പുലർച്ചെ നാല് മണിക്ക് ആരംഭിച്ച ഓട്ടം രാവിലെ 11 മണിക്കാണ് അവസാനിച്ചത്.
താൻ ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു റിക്രൂട്ട്‌മെന്റ് പോലും നടന്നിട്ടില്ലെന്ന് യുവാവ് പറഞ്ഞു. സൈന്യത്തിന്റെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിട്ടും അതിനുള്ള റിക്രൂട്ട്‌മെന്റ് പോലും നടത്താതതില്‍ പ്രതിഷേധിക്കുന്നവര്‍ക്കുള്ള ഐക്യദാര്‍ഢ്യം കൂടിയാണ് തന്റെ പ്രതിഷേധമെന്ന് 350 കിലോമീറ്റർ ഓടിയെത്തിയ ശേഷം യുവാവ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
#WATCH दिल्ली: भारतीय सेना में शामिल होने के लिए इच्छुक एक युवा राजस्थान के सीकर से दिल्ली में एक प्रदर्शन में शामिल होने के लिए 50 घंटे में 350 किलोमीटर दौड़कर पहुंचा। pic.twitter.com/rpRVH8k4SI
— ANI_HindiNews (@AHindinews) April 5, 2022