
രാജ്‌കോട്ട്: ഭൂമിയിലായാലും ആകാശത്തായാലും മീൻപൊരിച്ചതോ, ചിക്കൻ ഫ്രൈയോ ഇല്ലാതെ ആഹാരം ഇറങ്ങാത്തവരേറെയാണ്. അങ്ങനെയുള്ളവരെ ഉദ്ദേശിച്ചാണ് ആഭ്യന്തര വിമാനങ്ങളിലെ യാത്രക്കാർക്ക് മാംസാഹാരം വിളമ്പുന്നത് നിരോധിക്കണമെന്ന് ഗുജറാത്ത് മൃഗക്ഷേമ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്.
വെറുതേ ആവശ്യപ്പെടുക മാത്രമല്ല, ഇത് ഉടൻ നടപ്പാക്കണമെന്ന് കാട്ടി
ഗുജറാത്ത് മൃഗക്ഷേമ ബോർഡും ജൈന സമുദായ പ്രമുഖരും ചേർന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തും അയച്ചു. വിമാനങ്ങളിൽ മാംസാഹാരം വിളമ്പാതിരിക്കുന്നതിലൂടെ സസ്യാഹാരികൾക്ക് അബദ്ധത്തിൽ മാംസാഹാരം വിളമ്പുന്ന സംഭവം ഒഴിവാക്കാമെന്നതാണ് ഇവരുടെ 'ന്യായം'.
ടോക്കിയോ-ഡൽഹി വിമാനത്തിൽ സസ്യാഹാരിയായ യാത്രക്കാരന് മാംസാഹാരം വിളമ്പിയ സംഭവം വിവാദമായതിന് പിന്നാലെയാണ് ഈ വിചിത്ര ആവശ്യവുമായി ഇവർ കത്തെഴുതിയത്. സസ്യാഹാരികൾക്ക് നോൺ വെജ് ഭക്ഷണം നൽകുമ്പോൾ വിഷമവും അസ്വസ്ഥതയുമുണ്ടാകുന്നുണ്ടെന്ന് മൃഗക്ഷേമ ബോർഡ് അംഗമായ രജേന്ദ്ര ഷാ പറഞ്ഞു. ടോക്കിയോ-ഡൽഹി വിമാനത്തിൽ മാംസാഹാരം കഴിക്കേണ്ടി വന്ന യാത്രക്കാരൻ ഉള്ളി,വെളുത്തുള്ളി, എന്തിനേറെ ഉരുളക്കിഴങ്ങ് പോലും കഴിക്കാറില്ലായിരുന്നു. നോൺ വെജ് ഭക്ഷണം വിളമ്പിയതിൽ യാത്രക്കാരന്റെ മാതാപിതാക്കളും അസ്വസ്ഥരായിരുന്നെന്നും രജേന്ദ്ര ഷാ ചൂണ്ടിക്കാട്ടി