police

അഹമ്മദാബാദ്: ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരനെ ആക്രമിക്കുകയും അയാൾക്ക് നേരെ കാ‌ർ ഓടിച്ചുകയറ്റി ബോണറ്റിലിരുത്തി ഓടിച്ച സംഭവത്തിൽ ആം ആദ്മി പാർട്ടി യുവനേതാവിനെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. എഎപി യുവജന വിഭാഗം നേതാവ് യുവരാജ് സിംഗ് ജഡേജയാണ് പിടിയിലായത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.

സമരം ചെയ്തതിന് പൊലീസ് കസ്റ്റഡിയിലെടുത്ത അസിസ്റ്റന്റ് സ്കൂൾ ടീച്ചേഴ്സ് ഉദ്യോഗാർത്ഥികൾക്ക് പിന്തുണ നൽകിയാണ് ജഡേജ ചൊവ്വാഴ്ച പൊലീസ് ആസ്ഥാനത്ത് എത്തിയത്. ശേഷം അവിടെ വച്ച് പൊലീസ് ഉദ്യോഗസ്ഥരുമായി തർക്കം ഉണ്ടാകുകയും ഇതേതുടർന്ന് ഇയാൾ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. മറ്റ് പൊലീസ് ഉദ്യോഗസ്ഥരെത്തി ജഡേജയെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. വാഹനം നിർത്താൻ ആവശ്യപ്പെട്ട കോൺസ്റ്റബിളിന് നേരെ ജഡേജ കാറോടിച്ച് കയറ്റി. ഇതോടെ പൊലീസുകാരൻ കാറിന്റെ ബോണറ്റിൽ വീണു. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കാറിന്റെ ഡാഷ്ബോർഡിലെ പതിഞ്ഞ ദൃശ്യങ്ങളാണിത്. ജഡേജയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം കെ റാണ പറഞ്ഞു.

ജഡേജയെ ബിജെപി സർക്കാർ ഭയക്കുന്നതുകൊണ്ടാണ് ഇത്തരത്തിലൊരു നടപടിയെടുത്തതെന്നും അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നും എ എ പി നേതാക്കൾ ആവശ്യപ്പെട്ടു. സർക്കാർ റിക്രൂട്ട്മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നിരവധി പ്രതിഷേധങ്ങൾ മുമ്പ് ജഡേജ നടത്തിയിരുന്നു.

Gujarat AAP youth wing leader Yuvrajsinh Jadeja held for attacking cops, dragging constable on his car's bonnet.#AAP #Gujarat #Politics pic.twitter.com/ap5INyGybd

— My Vadodara (@MyVadodara) April 6, 2022