
കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നാല് പ്രധാന കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി ആവശ്യപ്പെട്ടു. സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതിന് മുന്‍പ് നോട്ടീസ് നല്‍കിയോ, കല്ലുകളുടെ വലുപ്പം നിയമാനുസൃതമാണോ, പുതുച്ചേരിയിലൂടെ റെയില്‍ പോകുന്നുണ്ടോ, സാമൂഹികാഘാത പഠനത്തിന് അനുമതിയുണ്ടോ എന്നിവ വിശദീകരിക്കാനാണ് കോടതി നിർദ്ദേശിച്ചത്.
സിംഗിള്‍ ബെഞ്ച് പരിഗണിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇക്കാര്യങ്ങള്‍ ആരാഞ്ഞത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമാണെന്ന നിലയിലാണ് കേന്ദ്രത്തോട് വിശദീകരണം തേടിയത്. സാമൂഹികാഘാത പഠനത്തിന്‍റെ പേരിൽ ജനത്തെ ഭയപ്പെടുത്തുകയാണ്. സർവ്വേയുടെ പേരിൽ വലിയ കല്ലുകൾ സ്ഥാപിക്കുന്നതാണ് പ്രശ്നം. ഇത്തരം കല്ലുകൾ കണ്ടാൽ ഭൂമിയ്ക്ക് ലോൺ നൽകാൻ ബാങ്കുകൾ മടിക്കില്ലെ എന്നും കോടതി ആരാഞ്ഞു.
എന്നാൽ പദ്ധതിയ്ക്കായി വിജ്ഞാപനം ചെയ്ത ഭൂമിയുടെ അതിർത്തി നിർണ്ണയിക്കാനും സർവ്വേ നടത്താനും സ്വകാര്യ ഭൂമിയിൽ കയറാൻ അധികാരമുണ്ടെന്ന് കെ റെയിൽ അധികൃതർ വിശദീകരിച്ചു. ആരെയും ഭയപ്പെടുത്തിയല്ല സർവ്വേ നടത്തുന്നത്. പൊലീസ് എത്തിയത് സർവ്വേ നടത്തുന്നവരുടെ സംരക്ഷണത്തിനാണ്. പല സ്ഥലത്തും പ്രതിഷേധക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഉപകരണങ്ങൾ കേട് വരുത്തുകയും ചെയ്തെന്ന് കെ റെയിൽ അധികൃതർ വിശദീകരിച്ചു. ഹർജി വേനലവധിയ്ക്ക് ശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും.