case-diary-

തൃശൂര്‍ : മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ 44കാരന് ഇരട്ട ജീവപര്യന്തവും 10 വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാരുമാത്ര നെടുങ്ങാണത്തുക്കുന്ന് സ്വദേശി റഷീദിനെയാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ.പി.പ്രദീപ് ശിക്ഷിച്ചത്. ബലാത്‌സംഗത്തിന്റെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ശിക്ഷ. പിഴ തുക പെണ്‍കുട്ടിയ്ക്ക് കൈമാറാനും കോടതി നിര്‍ദേശിച്ചു. പിഴ അടച്ചില്ലെങ്കില്‍ 3 വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം.

2018-19 കാലഘട്ടത്തില്‍ പലപ്പോഴായിട്ടാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 2020 ല്‍ വയറ് വേദനയുമായി ആശുപത്രിയില്‍ എത്തിയ പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവ് മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയതാണെന്ന് തെളിഞ്ഞത്. ഡിഎന്‍എ പരിശോധനയുടെ റിപ്പോര്‍ട്ട് അടക്കം 22 രേഖകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. 19 സാക്ഷികളെയും വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ.കെ.എന്‍.സിനിമോള്‍ ഹാജരായി.സി ഐ മാരായ ബിജോയ് പി ആര്‍, എം ജെ ജിജോ, പി ജി അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.