
ലക്നൗ : ഉത്തർപ്രദേശിലെ ഗോണ്ടയിലെ ആശാറാം ബാപ്പുവിന്റെ ആശ്രമത്തിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. നാല് ദിവസം മുമ്പ് കാണാതായ പതിനാലുകാരിയുടെ മൃതദേഹമാണ് ആശ്രമത്തിൽ നിന്നും കണ്ടെത്തിയത്. ആശ്രമത്തിനുള്ളിൽ പാർക്ക് ചെയ്തിരുന്ന കാറിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. കാറിൽ നിന്നും ദുർഗന്ധമുണ്ടായപ്പോഴാണ് ആശ്രമ ജീവനക്കാർ പരിശോധന നടത്തിയത്. തുടർന്ന് പൊലീസിൽ അറിയിക്കുകയുമായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് ആശ്രമം സീൽ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രാഥമികാന്വേഷണത്തിൽ കൊലപാതകം നടത്തിയതിനും മൃതദേഹം ഒളിപ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിൽ ആശ്രമത്തിൽ നിന്ന് ഒരാളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.
ജോധ്‌പൂരിലെ ആശ്രമത്തിൽ വച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 2018ൽ ആശാറാം ബാപ്പുവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 2013ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ജോധ്പൂരിലെ പ്രത്യേക കോടതിയാണ് ആശാറാമിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.