covishield

ന്യൂഡൽഹി: രാജ്യത്ത് പതിനെട്ട് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് ( ബൂസ്റ്റർ ഡോസ്) സ്വീകരിക്കാമെന്ന ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ് വന്നെങ്കിലും ബൂസ്റ്റർ ഡോസ് സൗജന്യമായിരിക്കില്ലെന്നത് പലരെയും അസ്വസ്ഥരാക്കുന്നുണ്ട്. രണ്ടാം ഡോസ് എടുത്ത് ഒൻപത് മാസം പിന്നിട്ടവർക്ക് കരുതൽ ഡോസ് എടുക്കാമെന്നാണ് നിലവിലെ സർക്കാർ നി‌ർദ്ദേശം. കൊവിഡ് വാക്സിനായ കൊവിഷീൽഡ് ബൂസ്റ്റർ ഡോസ് എടുക്കുന്നവർ ഒരു ഡോസിന് നൽകേണ്ടി വരിക 600 രൂപയും ടാക്സും ആയിരിക്കും. അതേസമയം മറ്റൊരു വാക്സിനായ കൊവോവാക്സിന് 900 രൂപയും ടാക്സും നൽകേണ്ടി വരും.

രണ്ട് വാക്സിന്രെയും ഇന്ത്യയിലെ നിർമാതാക്കളായ സെറം ഇൻസ്റ്റിട്ട്യൂട്ടിന്റെ സി ഇ ഒ അഡാർ പൂനെവാലെ മാദ്ധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം. ബൂസ്റ്റർ ഡോസ് ഇന്ത്യയിലെ ജനങ്ങൾക്ക് അത്യാവശ്യമായിരുന്നെന്നും സ‌ർക്കാരിന്രെ പുതിയ തീരുമാനം സ്വാഗതാർഹമാണെന്നും പൂനെവാലെ പറഞ്ഞു. മിക്ക പാശ്ചാത്യ രാജ്യങ്ങളും ഇപ്പോൾ കൊവിഡിന്റെ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏപ്രിൽ പത്ത് ഞായറാഴ്ച മുതൽ കരുതൽ ഡോസ് നൽകിത്തുടങ്ങും. സ്വകാര്യ കേന്ദ്രങ്ങൾ വഴിയാണ് മരുന്ന് വിതരണം ചെയ്യുന്നത്. മുൻഗണനാ വിഭാഗങ്ങൾക്ക് സർക്കാർ കേന്ദ്രങ്ങൾ വഴിയും നൽകും. ഇതോടൊപ്പം നിലവിലെ സൗജന്യ വാക്‌സിനേഷൻ തുടരുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

സർക്കാർ വാക്‌സിനേഷൻ കേന്ദ്രങ്ങൾ വഴിയുള്ള ഒന്നാം ഡോസ്, രണ്ടാം ഡോസ് എന്നിവയും ആരോഗ്യപ്രവർത്തകർ, മുൻനിര പ്രവർത്തകർ, അറുപത് വയസിന് മുകളിൽ പ്രായമായവർക്കുള്ള ബൂസ്റ്റർ ഡോസ് എന്നിവയുടെ വിതരണം തുടരും.