covid-xe

ഗാന്ധിനഗർ: കൊവിഡ് വൈറസിന്റെ ഏതൊരു വകഭേദത്തെക്കാളും വ്യാപനശേഷി കൂടിയതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയ എക്‌സ് ഇ, ഗുജറാത്ത് സ്വദേശിയിൽ കണ്ടെത്തിയെന്ന് റിപ്പോർട്ട്. മറ്റൊരു വകഭേദമായ എക്‌സ് എമ്മും സംസ്ഥാനത്ത് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

ദിവസങ്ങൾക്ക് മുൻപ് മുംബയിൽ എക്‌സ് ഇ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് തള്ളിയിരുന്നു. പുതിയ വകഭേദത്തിന്റെ സാന്നിധ്യം തെളിയിക്കാനായില്ലെന്നായിരുന്നു വിശദീകരണം. ഇൻസാകോഗ് ( ജനിതക ശ്രേണികരണവും വൈറസ് വ്യതിയാനവും പഠിക്കുന്നതിനായും നിരീക്ഷിക്കുന്നതിനായും കേന്ദ്ര ആരോഗ്യ മന്ത്രാലയം രൂപീകരിച്ച സമിതി) മുംബയ് സ്വദേശിയിൽ നിന്നും ശേഖരിച്ച സാമ്പിൾ പരിശോധിച്ചതിൽ എക്‌സ് ഇ വകഭേദത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്താനായില്ലെന്നായിരുന്നു ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. കൊവിഡ് വകഭേദമായ ബി എ.1, ബി എ.2 എന്നീ ഉപവിഭാഗങ്ങൾ സംയോജിച്ച് രൂപപ്പെടുന്നതാണ് എക്‌സ് ഇ.

ബി എ.2 ഉപവിഭാഗത്തെക്കാളും വ്യാപനശേഷി കൂടിയ എക്‌സ് ഇ ജനുവരി 19ന് യു കെയിലാണ് ആദ്യമായി കണ്ടെത്തിയത്. എന്നാൽ പുതിയ വകഭേദം രാജ്യത്ത് മറ്റൊരു കൊവി‌ഡ് തരംഗത്തിന് കാരണമാകുമോയെന്ന് ഇന്ത്യൻ വൈറോളജിസ്റ്റുകൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.