thirutha

കൊച്ചി: കുമ്പളങ്ങിക്കാരൻ പ്രൊഫ. കെ.വി. തോമസുമായി ബന്ധപ്പെടുത്തി രാഷ്ട്രീയ മണ്ഡലങ്ങളിൽ വരെ പേരെടുത്ത തിരുത മീൻ ആള് നിസ്സാരനല്ല. രുചികൊണ്ടും ഗുണം കൊണ്ടും വില കൊണ്ടും താരം. ലഭ്യതയും കുറവ്.

തിരുത മീൻ പതിവായി ഗാന്ധി കുടുംബത്തിൽ എത്തിച്ച് സ്ഥാനമാനങ്ങൾ നേടുന്നെന്നാണ് കോൺഗ്രസിനുള്ളിൽ നിന്നു തന്നെ കെ.വി. തോമസിനെതിരായ ആക്ഷേപം. സോണിയാഗാന്ധിക്ക് വളരെ പ്രിയമത്രേ തിരുതക്കറി.

സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിൽ ഉറച്ചുനിന്നതോടെ, തിരുത തോമ എന്ന് ചില കോൺഗ്രസുകാർ അക്ഷേപിച്ചെന്ന് കെ.വി. തോമസ് തന്നെ തുറന്നു പറഞ്ഞതോടെയാണ് ഈ രുചി രാജാവ് വീണ്ടും വാർത്തയിൽ നിറഞ്ഞത്.

അടുത്തിടെ ഇറങ്ങിയ ഭീഷ്മപർവ്വം സിനിമയിലും തിരുതയെ പരാമർശിച്ചു. ദിലീഷ് പോത്തൻ ചെയ്ത ടി.വി. ജയിംസ് എന്ന രാഷ്ട്രീയ നേതാവ് ഡൽഹിയിൽ തിരുത കൊണ്ടുപോയി കൊടുത്ത് കാര്യങ്ങൾ സാധിക്കുന്നു. സിനിമ കണ്ട കെ.വി. തോമസിന്റെ മകൻ ബിജു, കഥാപാത്രത്തിന് അച്ഛന്റെ പേരുമാത്രം ഇട്ടില്ലെന്ന് പ്രതികരിച്ചതും ചർച്ചയായി.

കടൽവാസിയെങ്കിലും കായലിലും എറണാകുളം, ആലപ്പുഴ തീരദേശങ്ങളിലെ മത്സ്യക്കെട്ടുകളിലുമാണ് തിരുത വളരുന്നത്. നെയ്മീൻ മുതലായ വമ്പന്മാരുടെ ശ്രേണിയിൽ മുന്തിയ വിലയ്ക്ക് (കിലോയ്ക്ക് 800 രൂപ വരെ) വിറ്റുപോകും. കുഞ്ഞുങ്ങളെ പിടികൂടിയാണ് കർഷകർ കെട്ടുകളിൽ നിക്ഷേപിക്കുന്നത്. അതിവേഗം വളരും.

മത്സ്യഗവേഷകർ 1960 മുതൽ കിണഞ്ഞ് പരിശ്രമിച്ചിട്ടും തിരുതയുടെ കുഞ്ഞുങ്ങളെ കൃത്രിമമായി ഉത്പാദിപ്പിച്ചെടുക്കുന്നതിൽ പൂർണവിജയം നേടിയിട്ടില്ല. ഹാച്ചറിയിൽ മുട്ടവിരിയുമെങ്കിലും കുഞ്ഞുങ്ങൾ അതിജീവിക്കാറില്ല.

 ആവാസ വ്യവസ്ഥ

സാധാരണ കടൽ മത്സ്യങ്ങൾക്ക് ലവണാംശം കുറഞ്ഞ കായൽ ജലത്തിൽ അതിജീവിക്കാനാവില്ല. എന്നാൽ തിരുതയ്ക്ക് കടലും കായലും ഒരുപോലെ. 'മുഗിലിഡെ' മത്സ്യകുടുംബത്തിൽപ്പെട്ടതാണ്. മുഗിൽസിഫാലസ് എന്നാണ് ശസ്ത്രനാമം.

 പോഷക മൂല്യം

ഒമേഗ- 3യുടെ അളവ് വളരെക്കൂടുതൽ. ശരീരഭാരത്തിന്റെ 23 ശതമാനം പ്രോട്ടീനും 29 ശതമാനം കൊഴുപ്പുമാണ്.

സെലേനിയം, ഐസോലൂസിൻ, ലൈസീൻ, റിപ്ടോഫാൻ, ത്രിയോണിൻ തുടങ്ങിയ പോഷകാംശങ്ങളും കൂടുതലുണ്ട്.

 വലിപ്പം

കേരളതീരങ്ങളിൽ ലഭിക്കുന്ന തിരുതയുടെ ശരാശരി വലിപ്പം 30- 60 സെ.മീ. ഒരു മീറ്റർവരെയുള്ളതിനെയും ലഭിച്ചിട്ടുണ്ട്. 6 കിലോഗ്രാം വരെ ഭാരം.

 പ്രജനനം

മൺസൂണിന് ശേഷമാണ് പ്രജനനകാലം. കുഞ്ഞുങ്ങളെ പുതുവൈപ്പിൻ മത്സ്യഗവേഷണ കേന്ദ്രത്തിന് സമീപത്തുനിന്ന് ശേഖരിച്ചാണ് കർഷകർക്ക് നൽകുന്നത്