
തിരുവനന്തപുരം: വെള്ളനാട്ട് കെ എസ് ആർ ടി സി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും കണ്ടക്ടറെയും ക്രൂരമായി മർദിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കാർത്തിക്(19), ഗോകുൽ കൃഷ്ണ (22) മുനീർ (20)എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്. രണ്ട് പേർ ഒളിവിലാണ്.
ലഹരിവിൽപ്പന സംഘത്തിൽപ്പെട്ട യുവാക്കളാണ് അക്രമത്തിന് പിന്നിൽ. ഇന്നലെ വൈകിട്ട് വെള്ളനാട് മയിലാടിയിലായിരുന്നു സംഭവം. വീതി കുറഞ്ഞ റോഡിലൂടെ കെ എസ് ആർ ടി സി ബസ് പോകുകയായിരുന്നു. രണ്ട് ബൈക്കുകളിലായിട്ടാണ് ആറംഗ സംഘമെത്തിയത്. കെ എസ് ആർ ടി സി ബസ് ഇവർക്ക് പോകാനായി സൈഡ് നൽകിയെങ്കിലും യുവാക്കൾ ഡ്രൈവർക്ക് നേരേ അസഭ്യം പറയുകയായിരുന്നു.
പിന്നാലെ ബസിന് കുറുകെ ബൈക്ക് നിർത്തി ഡ്രൈവറെ വലിച്ചിറക്കി മർദിച്ചു. അക്രമം തടയാനെത്തിയതോടെ കണ്ടക്ടറെയും മർദിച്ചു. അക്രമികൾ കണ്ടക്ടറെ സമീപത്തെ തോട്ടിലേക്ക് തള്ളിയിടുകയും ചെയ്തു. നാട്ടുകാർ എത്തിയതോടെ യുവാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു.
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവാക്കൾ ബാഗ് സമീപത്തെ തോട്ടിലെറിഞ്ഞിരുന്നു. ഈ ബാഗിൽ നിന്ന് സിറിഞ്ചുകളും നോട്ടുകെട്ടുകളും കണ്ടെടുത്തെന്ന് നാട്ടുകാർ പറഞ്ഞു. ഡ്രൈവറും കണ്ടക്ടറും ചികിത്സയിലാണ്. കേസിലെ മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.