
മലയാളി പ്രേക്ഷകരുടെ മനസിൽ എല്ലാ കാലവും നിലനിൽക്കുന്ന ചിത്രമാണ് സ്റടികം. റിലീസായി ഇരുപത്തിയേഴ് വർഷം പൂർത്തിയായ നാളിൽ അദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പ് ഏറെ ചർച്ചയായിരുന്നു.
അന്ന് തീയേറ്ററിൽ കാണാൻ കഴിയാത്തവർക്കെല്ലാം പുതിയ സാങ്കേതി മികവോടെ അതേ ചിത്രം വീണ്ടും കാണാനൊരു അവസരം ഒരുക്കുകയാണ് അണിയറ പ്രവർത്തകർ. എന്നാൽ, അതിന് താഴെ വന്ന ഒരു കമന്റിന് ഇപ്പോൾ മറ്റൊരു കുറിപ്പിലൂടെ മറുപടി നൽകിയിരിക്കുകയാണ് ഭദ്രൻ.
ഫേസ് ബുക്ക് കുറിപ്പിൽ നിന്നും...
സ്ഫടികം റിലീസ് ചെയ്തിട്ട് 27 വർഷം പൂർത്തിയായ അന്ന് ഞാൻ ഒരു പോസ്റ്റ് ഇടുകയുണ്ടായി.
ആ ചലച്ചിത്രത്തെ വാനോളം സ്‌നേഹിക്കുന്ന ലക്ഷകണക്കിന് ആരാധകർ, മനുഷ്യരുടെ പിറന്നാൾ ഘോഷിക്കും പോലെ ഈ ചിത്രത്തിന്റെ പിറവിയും കൊണ്ടാടുന്നു. അനേകരുടെ ഫേസ്ബുക്ക് പോസ്റ്റുകൾ ഞാൻ കാണുകയുണ്ടായി.
അതിൽ ഒരു വിരുതന്റെ പോസ്റ്റ് വളരെ രസാവഹമായി തോന്നി.
'പശു ചത്തിട്ടും മോരിന്റെ പുളിപ്പ് തീരുന്നില്ലല്ലേ, ഈ സിനിമ അല്ലാതെ ഇതിനെ വെല്ലുന്ന മറ്റൊരു സിനിമ സൃഷ്ടിച്ചൂടേ? '
ആ സഹോദരന്റെ അഭിപ്രായം വളരെ സത്യസന്ധമാണ്. അത് ഞാൻ അറിയാതെ ആണ് എന്ന് അയാൾ കണക്കുകൂട്ടിയെങ്കിൽ തെറ്റി.
സ്ഫടികം സിനിമയെ കുറിച്ച് വാചാലം ആകാൻ ഞാൻ ഒരിക്കലും മെനകെട്ടിട്ടില്ല എന്നത് സത്യമായിയിരിക്കേ, റിലീസിനു ശേഷം ഞാൻ ആ ചിത്രം ഇന്നു വരെ പൂർണമായി കണ്ടിട്ടില്ല എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?
അത് കാണാൻ ആഗ്രഹിക്കാത്തതിന്റെ കാരണം, ഒരു പിഴവുകളും ഇല്ല എന്ന് ആരാധകർ മുക്തകണ്ഠം വിലയിരുത്തുമ്പോഴും ഞാൻ അന്ന് കാണാതെ പോയ പിഴവുകൾ ഇപ്പോഴും അവശേഷിക്കുന്നു എന്ന സത്യം ആരാധകർ മനസിലാക്കുക.
ഈ സിനിമ ഒരിക്കൽക്കൂടി റീലോഡ് ചെയുന്നതിന്റെ ഉദ്ദേശ്യം തന്നെ ബിഗ് സ്‌ക്രീനിൽ കാണാത്ത പതിനായിരകണക്കിന് ആൾക്കാരുടെ കത്തുകളും റിക്വസ്റ്റുകളും കണ്ടും കേട്ടും ഉണ്ടായ പ്രചോദനം ആണെന്ന് കൂട്ടിക്കോളൂ.
അതിനെ ഇപ്പോഴത്തെ പുതിയ സാങ്കേതിക മികവോടെ കൊണ്ടുവരുക എന്നത് Its not a Joke! One has to spend lot of money and effort. ഇനി വരും തലമുറയ്ക്കുകൂടി വേണ്ടിയുള്ള ഒരു കരുതിവെക്കൽ കൂടി ആണ് ഈ ഉദ്യമം. 'എന്റെ ഉപ്പൂപ്പാടെ കാലത്തെ ചക്കരമാവിൻ ചുവട് ഇളക്കി ആട്ടുങ്കാട്ടം കോരി വയറുനിറയെ ഇപ്പോഴും കൊടുക്കുന്നത് വരും തലമുറക്ക് അതിന്റെ ഫലങ്ങൾ കണികാണാൻ കൂടിയാണ്.... '
സ്‌നേഹത്തോടെ
ഭദ്രൻ