
ന്യൂഡൽഹി: ഇംഗ്ളീഷിന് പകരം രാജ്യമാകെ പൊതുഭാഷയായി ഹിന്ദി ഉപയോഗിക്കണം എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്‌താവനയെ വിമർശിച്ച് രാജ്യസഭാ എം.പി എ.എ റഹീം. ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ എന്ന സംഘപരിവാറിന്റെ രാഷ്‌ട്രീയ ലക്ഷ്യമാണ് അമിത്ഷാ ആവർത്തിച്ചത്. രാജ്യത്തിന്റെ ബഹുസ്വരതയ്‌ക്ക് നേരെയുളള കടന്നാക്രമണമാണ് അമിത് ഷായുടെ പ്രഖ്യാപനമെന്നും റഹീം ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ പറഞ്ഞു.
എല്ലാ പ്രാദേശിക ഭാഷകൾക്കും ഹിന്ദിഭാഷയ്‌ക്ക് തുല്യമായ പ്രാധാന്യവും പ്രസക്‌തിയുമുണ്ടെന്നും അത് നിഷേധിക്കാൻ അനുവദിക്കില്ലെന്നും എ.എ റഹീം സൂചിപ്പിച്ചു. വില വർദ്ധനയിൽ ജനജീവിതം പൊളളുമ്പോൾ ഏത് ഭാഷയിൽ സംസാരിക്കണം എന്നതല്ല എങ്ങനെ ജീവിക്കും എന്നതാണ് ജനങ്ങളുടെ പ്രശ്‌നമെന്നും വിഭജിച്ച് ഭരിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും റഹീം ആരോപിച്ചു.
എ എ റഹീമിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം ചുവടെ:
ഹിന്ദി ഇതര ഭാഷക്കാർ ഇംഗ്ളീഷിന് പകരം പൊതു ഭാഷയായി ഹിന്ദി ഉപയോഗിക്കണം എന്ന അമിത്ഷായുടെ പ്രഖ്യാപനം രാജ്യത്തിന്റെ ബഹുസ്വരതയ്‌ക്ക് നേരെയുള്ള കടന്നാക്രമണമാണ്. 'ഒരു രാഷ്ട്രം,ഒരു ഭാഷ,ഒരു സംസ്‌കാരം' എന്നത് ആർഎസ്എസ് അജണ്ടയാണ്.
ഹിന്ദു,ഹിന്ദി,ഹിന്ദുസ്ഥാൻ...
സംഘപരിവാറിന്റെ ഈ രാഷ്ട്രീയ ലക്ഷ്യമാണ് അമിത്ഷാ ആവർത്തിച്ചത്. ഇത് അംഗീകരിക്കാനാകില്ല. ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകൾക്കും ഹിന്ദിഭാഷയ്ക്കുള്ള തുല്യ പ്രാധാന്യവും പ്രസക്തിയുമുണ്ട്.അത് നിഷേധിക്കാൻ അനുവദിക്കില്ല.
ഭരണഘടനയുടെ ഹൃദയം തന്നെ ബഹുസ്വരതയാണ്.ഭാഷാപരമായ വൈവിധ്യങ്ങൾ തകർക്കാൻ നമ്മൾ അനുവദിച്ചുകൂട.
വില വർധനവിൽ ജനജീവിതം പൊള്ളുകയാണ്.ഓരോദിവസവും
ഇന്ധന വില വർധിപ്പിക്കുന്നു.
പൊതു സ്വത്ത് കോർപ്പറേറ്റുകൾക്ക് വിൽക്കുന്നു.
സാധാരണ ഇന്ത്യക്കാരന്റെ പ്രശ്നം ഏതു ഭാഷയിൽ സംസാരിക്കും എന്നല്ല,എങ്ങനെ ജീവിക്കും എന്നതാണ്.ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ നിന്നും ചർച്ചയെ വഴിതിരിച്ചു വിടാനാണ് ഇത്തരം വിഷം വമിപ്പിക്കുന്ന പ്രസ്താവനകളുടെ മറ്റൊരു ലക്ഷ്യം.
വിഭജിപ്പിച്ചു ഭരിക്കാൻ ശ്രമിക്കുകയാണ് ബിജെപി.
ഹിന്ദിഭാഷ എല്ലാവരിലും
അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെ ശബ്ദമുയർത്തുക.
ദുരിതമനുഭവിക്കുന്ന എല്ലാ മതക്കാരും,
എല്ലാ ഭാഷക്കാരും ജനവിരുദ്ധ ഭരണത്തിനെതിരെ ഒരൊറ്റ ശബ്ദമാവുക.