
തൃശൂർ: കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് തൃശൂർ അതിരൂപത. പാർട്ടി സ്വയം ശവക്കുഴി തോണ്ടുകയാണെന്നും നേതാക്കൾ തമ്മിലടിച്ച് ബിജെപിയെ സഹായിക്കുകയാണെന്നുണെന്നുമാണ് വിമർശനം. അതിരൂപതയുടെ മുഖപത്രമായ 'കത്തോലിക്കാസഭ"യുടെ പുതിയ ലക്കത്തിൽ 'കോൺഗ്രസ് ദേശീയ ബദലിൽ നിന്ന് അകലുന്നുവോ" എന്ന ലേഖനത്തിലാണ് വിമർശനം.
ബിജെപിയുടെ ദേശീയബദൽ എന്ന സ്ഥാനം ആം ആദ്ദ്മി പാർട്ടി സ്വന്തമാക്കിയെന്നാണ് അഞ്ചിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠമെന്ന് ലേഖനം ആമുഖമായി ചൂണ്ടിക്കാണിക്കുന്നു.
നേതൃനിരയിലുള്ള രാഹുൽഗാന്ധിയുടെ നിലപാടും രീതികളും ഇരട്ടത്താപ്പാണ്. ജനം അത് അംഗീകരിക്കില്ല. പേരിൽ ഗാന്ധി ഉള്ളതുകൊണ്ട് മാത്രം വിജയം കാണാനാവില്ല. നേതൃത്വമില്ലായ്മയും ഉൾപ്പോരും കുതിക്കാൽവെട്ടും കോൺഗ്രസിന് തന്നെ നാണക്കേടാണ്. ഇതിനിയും തിരിച്ചറിഞ്ഞില്ലെങ്കിൽ ഭാരതം ജനാധിപത്യ മതേതര മൂല്യങ്ങളിൽ നിന്നും വഴിമാറി സംഘപരിവാറിന്റെ പുതിയ ഹിന്ദുസ്ഥാനിലേക്ക് പ്രവേശിക്കുന്നത് കാണേണ്ടി വരുമെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്.
കോൺഗ്രസിൽ നിന്ന് പ്രതിപക്ഷ നേതൃസ്ഥാനവും ദേശീയ ബദൽ പ്രതീക്ഷയും ഇല്ലാതായി.ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രം പേറുന്ന കോൺഗ്രസ് ഇപ്പോൾ വെറും കാഴ്ചക്കാർ മാത്രമാകുന്നുവെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.