
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴ തുടരുന്ന പശ്ചാത്തലത്തിൽ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മറ്റന്നാളോടെ മഴ കൂടുതൽ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
അടുത്ത മണിക്കൂറുകളിൽ എട്ട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. അടുത്ത മണിക്കൂറുകളിൽ മദ്ധ്യ കേരളത്തിലെയും തെക്കൻ കേരളത്തിലെയും കിഴക്കൻ മേഖലകളിൽ മഴ കനക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള എട്ട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ ഉച്ചയോട് കൂടി മഴ കനത്തേക്കാം. വടക്കൻ കേരളത്തിൽ, കിഴക്കൻ മേഖലയിലായിരിക്കും മഴ കിട്ടുക. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ ഫലമായി കാറ്റ് കേരളത്തിന് അനുകൂലമായതാണ് മഴ തുടരാൻ കാരണം. ചക്രവാതച്ചുഴി അറബിക്കടലിലേക്ക് എത്തും വരെ മഴ തുടരാം. തെക്കേ ഇന്ത്യക്ക് മുകളിലായുള്ള ന്യൂനമർദ്ദപാത്തിയും മഴയ്ക്ക് കാരണമാകും. വെള്ളിയാഴ്ചയോടെ മഴ കുറയുമെന്നാണ് നിലവിലെ വിലയിരുത്തൽ.