fire

ലക്നൗ: സ്ഥലംമാറ്റത്തിന് പകരം ഭാര്യയെ തനിക്കൊപ്പം അയക്കണമെന്ന് മേലുദ്യോഗസ്ഥൻ പരിഹസിച്ചതിൽ മനംനൊന്ത് സർക്കാർ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്‌തു. ഉത്തർ പ്രദേശ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനായ ഗോകുൽ പ്രസാദ്(45) ആണ് ഡിസൽ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്‌തത്.

ലഖിംപൂരിലെ ജൂനിയർ എഞ്ചിനീയറുടെ ഓഫീസിന് മുന്നിലാണ് ഗോകുൽ ആത്മഹത്യ ചെയ്‌തത്. ഇവിടെ ലൈൻമാനായി ഇയാൾ ജോലിനോക്കി വരികയായിരുന്നു. സംഭവത്തിൽ ജൂനിയ‌ർ എഞ്ചിനീയർ നഗേന്ദ്ര കുമാറിനെയും ഒരു ക്ളാർക്കിനെയും സസ്‌പെൻഡ് ചെയ്‌തു. പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ജൂനിയർ എഞ്ചിനീയർ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന തരത്തിൽ തന്നെ മാനസികമായി പീഡിപ്പിച്ചതായും പൊലീസിൽ പരാതിപ്പെട്ടിട്ടും സഹായം ലഭിച്ചില്ലെന്നും ആത്മഹത്യ ചെയ്യുന്നതിനിടയിൽ ഗോകുൽ പ്രസാദ് ഉറക്കെ പറയുന്നുണ്ടായിരുന്നു. ഉടൻതന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു.

മൂന്ന് വർഷമായി ഇവിടെ നിന്നും ട്രാൻസ്‌ഫറിന് ശ്രമിച്ചതിന് ഗോകുലിനെ ഉദ്യോഗസ്ഥർ വല്ലാതെ ബുദ്ധിമുട്ടിക്കുകയായിരുന്നെന്ന് ഭാര്യ അറിയിച്ചു. സ്ഥലംമാറ്റത്തിന് പണം ആവശ്യപ്പെടുകയും അശ്ളീല സംഭാഷണം നടത്തുകയും ചെയ്‌തിരുന്നതായി ഭാര്യ പറഞ്ഞു. ഒരുദിവസം ഭാര്യയെ ഒപ്പം അയച്ചാൽ സ്ഥലംമാറ്റം തരാമെന്ന് പലപ്പോഴും മേലുദ്യോഗസ്ഥൻ പറഞ്ഞിരുന്നതായാണ് ബന്ധുക്കൾ ആരോപിക്കുന്നത്.