
കൊല്ലം: കിഴക്കേകല്ലടയിൽ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സുവ്യ എ എസിന് ഭർതൃമാതാവിൽ നിന്നും ക്രൂരമായ പീഡനം നേരിടേണ്ടി വന്നിരുന്നെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശം പുറത്ത്. മരിക്കുന്നതിന് മുമ്പ് സുവ്യ ബന്ധുക്കൾക്ക് അയച്ചുകൊടുത്ത ശബ്ദസന്ദേശത്തിലാണ് ഭർതൃവീട്ടിൽ അനുഭവിക്കേണ്ടി വന്ന ക്രൂരതകൾ വെളിപ്പെടുത്തുന്നത്. ഇന്നലെ രാവിലെയാണ് എഴുകോൺ കടയ്ക്കോട് സ്വദേശിയായ സുവ്യ ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് തൊട്ടുമുമ്പ് പോലും ഭർതൃമാതാവുമായി വാക്കുതർക്കമുണ്ടായിരുന്നെന്നും വെളിപ്പെടുത്തലുണ്ട്. ഇതിനു പിന്നാലെ മുറിയിൽ കയറി വാതിലടച്ച സുവ്യ ഏറെനേരം കഴിഞ്ഞും പുറത്തുവരാതായതോടെ അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ശബ്ദസന്ദേശത്തിൽ ഭർതൃമാതാവ് ക്രൂരമായി പീഡിപ്പിക്കുന്നതായും കടുത്ത മാനസിക പീഡനമുണ്ടെന്നും സുവ്യ പറയുന്നു. നിരന്തരം തന്നോട് വീട്ടിൽ നിന്നും ഇറങ്ങി പോകാൻ ആവശ്യപ്പെടാറുണ്ടെന്നും എന്നാൽ ഭർത്താവ് ഇതിനെതിരെ ഒന്നും പറയാറില്ലെന്നും സുവ്യ ബന്ധുക്കൾക്കയച്ച് ശബ്ദസന്ദേശത്തിൽ പറയുന്നു.
നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പുറത്തുവന്നിരിക്കുന്ന ശബ്ദസംഭാഷണങ്ങളുടെ പശ്ചാത്തലത്തിൽ ആത്മഹത്യാ പ്രേരണകുറ്റം ഭർത്താവിനും ഭർത്താവിന്റെ അമ്മയ്ക്കും എതിരെ ചുമത്തും.