
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ 23ാമത് പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫ് സത്യപ്രതിജ്ഞ ചെയ്‌തു. പ്രസിഡന്റ് ഡോ.ആരിഫ് ആൽവിയ്‌ക്ക് ശരീരസുഖമില്ലാത്തതിനാൽ ആക്‌ടിംഗ് പ്രസിഡന്റ് സാദിഖ് സഞ്ജ്‌റാണിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ഇമ്രാൻ ഖാനെതിരായി അവിശ്വാസപ്രമേയം പാസായതോടെ 342ൽ 174 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രിയായത്. തന്റെ ആദ്യ പ്രസംഗത്തിൽ ജമ്മു കാശ്‌മീരിലെ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതോടെ കാശ്‌മീരിലെ ജനങ്ങൾ ദുരിതം അനുഭവിക്കുന്നു എന്നും അഭിപ്രായപ്പെട്ടു.
ഇന്ത്യയുമായി നല്ല ബന്ധത്തിന് താൽപര്യമുണ്ടെന്ന് ഷഹബാസ് ഷെരീഫ് അഭിപ്രായപ്പെട്ടു എന്നാൽ കാശ്‌മീർ പ്രശ്‌നം പരിഹരിക്കാതെ അത് സാദ്ധ്യമാകില്ലെന്നും അറിയിച്ചു.വിദേശ ഗൂഢാലോചന എന്ന ഇമ്രാൻ ഖാന്റെ വാദത്തെ തളളിയ ഷെരീഫ് ആ വാദം തെളിയിക്കാനായാൽ താൻ രാജിവെച്ച് വീട്ടിൽപോകുമെന്നും പരിഹസിച്ചു.