
കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ വച്ച്, കഥകളിയുടെ കാരണവരായ ഗോപിയാശാന്റെയും മോഹിനിയാട്ട ശ്രേഷ്ഠഗുരു ക്ഷേമാവതിയുടെയും സാന്നിദ്ധ്യത്തിൽ, സാംസ്കാരിക മന്ത്രി സജി ചെറിയാൻ, പൊന്നാട അണിയിച്ചു, യുവപ്രതിഭാ പുരസ്കാരം സമ്മാനിച്ചത്, തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂർത്തമായാണ് നർത്തകി ഐശ്വര്യ കരുതുന്നത്.
''സമൂഹത്തിന്റെ അടിത്തട്ടിൽനിന്നു വരുന്നൊരു വ്യക്തിയാണ് ഞാൻ. ജീവിത വ്യഗ്രതകളാൽ വിണ്ടുകീറിയതായിരുന്നു എന്റെ കുട്ടിക്കാലം. വീട്ടുജോലികൾക്കു പോയും വീടുവീടാന്തരം കയറിയിറങ്ങി ചെടി തൈകൾ വിറ്റുമാണ് എന്റെ അമ്മ എന്നെ വളർത്തിയതും പഠിപ്പിച്ചതും."" മോഹിനിയാട്ടത്തിൽ ബിരുദാനന്തര ബിരുദവും പെർഫോർമിംഗ് ആർട്സിൽ എംഫില്ലും നേടിയ ഐശ്വര്യ പറഞ്ഞുതുടങ്ങി.
സ്കൂളിൽ കലാതിലകം
പഠിപ്പിനോടൊപ്പം പാട്ടും കവിതയെഴുത്തും നാടകാഭിനയവും മോഹിനിയാട്ടവും എന്റെ കൂടെയുണ്ടായിരുന്നു. ചുവടുകൾ വയ്പ്പിച്ച്, നാട്യകലയുടെ ബാലപാഠം എന്നെ പഠിപ്പിച്ചത് എന്റെ അമ്മ തന്നെ. അമ്മയുടെ ചോരയിൽ കലാസ്നേഹമുണ്ടായത് സ്വാഭാവികം. അമ്മയുടെ അമ്മ (എന്റെ അമ്മമ്മ) ഒരു തിരുവാതിരക്കളി നർത്തകിയായിരുന്നു. വലിയ വീടുകളിൽ പോയി അവിടെയുള്ളവരെ അമ്മമ്മ തിരുവാതിരക്കളി പഠിപ്പിച്ചിരുന്നു. അമ്മമ്മയുടെ ചോരയാണ് എന്റെ സിരകളിൽ ഒഴുകുന്നതെന്ന് അമ്മ ചിലപ്പോൾ എന്നെ ഓർമ്മിപ്പിക്കാറുണ്ട്. അമ്മയുടെ വാക്കുകളിൽ നിന്ന് ഞാൻ പ്രചോദനം ഉൾക്കൊണ്ടു. അമ്മയിൽനിന്ന് നൃത്ത പരിശീലനം പതിവായുണ്ടായിരുന്നതിനാൽ, കലോത്സവങ്ങളിൽ സജീവമായി പങ്കെടുക്കാൻ കഴിഞ്ഞു. വിദ്യാലയങ്ങളിലെ ജൂനിയർ, സീനിയർ നിലകളിൽ ലഭിച്ച വേദികളൊന്നും നഷ്ടപ്പെടുത്തിയതുമില്ല. സ്കൂൾ, ഉപജില്ല, റവന്യു ജില്ല എന്നീ തലങ്ങളിലെ മത്സരങ്ങളിലും പങ്കെടുത്തു. തുടർന്നാണ് ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി സ്കൂൾ തലത്തിലുള്ള കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിന്റെ തനത് ക്ലാസിക്ക് നൃത്തരൂപമാണ് മോഹിനിയാട്ടം. പക്ഷേ, ആ ചുവടുകൾ സമൂഹ നന്മയ്ക്കു വേണ്ടിയായിരിക്കണമെന്ന് ഞാൻ കരുതുന്നു. സാമൂഹിക പ്രതിബദ്ധതയില്ലെങ്കിൽ കലാരൂപങ്ങൾ വ്യർത്ഥമായിത്തീരുന്നു. പുതുമകളിലൂടെ നൃത്തങ്ങൾക്ക് കൂടുതൽ അർത്ഥങ്ങൾ നൽകാൻ നമുക്കു സാധിക്കും. സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുന്നവയായിരിക്കണം നമ്മുടെ കലാരൂപങ്ങൾ. കലകൾ നിലകൊള്ളേണ്ടത് സമൂഹത്തിനു വേണ്ടിയാണ്.
കലാമണ്ഡലത്തിൽ കവിതയെഴുത്ത്
ഏഴാം ക്ലാസുമുതൽ ഞാൻ പഠിച്ചത് കേരള കലാമണ്ഡലത്തിലാണ്. അവിടെ പിന്തുടരുന്നത് ഗുരുകുല വിദ്യാഭ്യാസ രീതിയായതിനാൽ താമസവും കലാമണ്ഡലത്തിൽ തന്നെയായിരുന്നു. അക്കാലങ്ങളിലാണ് എനിക്ക് കവിതകൾ എഴുതുവാൻ കൂടുതൽ പ്രേരണ ലഭിച്ചത്. കുട്ടിക്കാലത്തു തന്നെ പെറ്റമ്മയിൽ നിന്ന് പിരിഞ്ഞു താമസിക്കുന്നവരുടെ ദുഃഖം എന്നെ വല്ലാതെ അലട്ടി. പ്രിയ മാതാവ് കൂടെയില്ലാത്തൊരു ജീവിതം എന്റെയും ഒരു പരുക്കൻ യാഥാർത്ഥ്യമായിരുന്നല്ലൊ. ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ഞങ്ങൾക്ക് ആശ്വാസം പകർന്നിരുന്നത് ഒരുമിച്ചിരുന്നുള്ള വർത്തമാനങ്ങളും വായനകളും ഇത്തിരി എഴുത്തും മറ്റുമൊക്കെയായിരുന്നു. ഏകാന്തത സർഗഭാവനകൾക്കും ചിറക് നൽകുമല്ലോ. ഞാൻ കുറെ കവിതകളെഴുതി. കേരള സംഗീത നാടക അക്കാഡമിയുടെ ദ്വൈമാസികയായ 'കേളി" യിൽ അതിലൊന്ന് അച്ചടിച്ചുവന്നത്, എനിക്ക് മാത്രമല്ല, സഹപാഠികൾക്കെല്ലാം കൂടുതൽ എഴുതാൻ ആവേശം നൽകി. 'സുനാമി"എന്ന എന്റെ ആ കവിത പല സദസുകളിലും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ആ വരികൾ എനിക്ക് കുറെ സമ്മാനങ്ങളും നേടിത്തന്നു.
പ്രമേയങ്ങളെല്ലാം ജനനന്മയ്ക്ക്
യു.ജി.സി വിജയിച്ചതിനു ശേഷം, പിഎച്ച്ഡി ബിരുദത്തിനായുള്ള ഗവേഷക വിദ്യാർത്ഥിയായി കലാമണ്ഡലത്തിൽ തന്നെ (കൽപ്പിത സർവകലാശാല) ചേർന്നു. ആയിടയ്ക്കാണ് കേരളത്തിൽ ദുരന്തം വിതച്ചുകൊണ്ട് 2018ൽ ആദ്യ പ്രളയമെത്തിയത്. സമാധാനത്തിൽ കഴിയുന്നൊരു സമൂഹത്തിൽ മാത്രമേ പ്രകടന കലകളും, ദൃശ്യ കലകളും വളരൂ എന്ന് ഞാൻ തിരിച്ചറിഞ്ഞു. ആയതിനാൽ, ആവിഷ്കാരകലയെ ശാന്തി സന്ദേശമെത്തിക്കാനാണ് ഞാൻ പ്രയോജനപ്പെടുത്തിയത്. അനവധി വേദികളിൽ മോഹിനിയാട്ട ചുവടുകളിലൂടെ ഞാൻ വരച്ചുകാട്ടിയത് ജനനന്മയ്ക്ക് ഉപകാരപ്പെടുന്ന പ്രമേയങ്ങളാണ്. രണ്ടാം പ്രളയവും തുടർന്നെത്തിയ മഹാമാരിയും നാട്ടിൽ അശാന്തി പരത്തിയപ്പോൾ, ആവിഷ്കാര കലകൾ ജന നന്മയ്ക്കായി പലതും ചെയ്യാൻ ത്രാണിയുള്ളൊരു മാദ്ധ്യമമാണെന്ന യാഥാർത്ഥ്യം പൊതുവേ അംഗീകരിക്കപ്പെടുകയായിരുന്നു. സാമൂഹിക പ്രതിബദ്ധതയുടെ പുതുമകളിൽ ചാലിച്ചൊരുക്കിയ അവതരണങ്ങൾക്ക് ഗാനങ്ങളെഴുതിയും, സംഗീതം ചിട്ടപ്പെടുത്തിയും, പൊതുവേദികൾ ഒരുക്കിയും എത്രയോ സഹൃദയർ സഹകരിച്ചു.
മഹാമാരിക്കെതിരെ സ്റ്റേ ഹോം സ്റ്റേ സേഫ്
ഇരുണ്ട കാലത്ത് പ്രത്യാശയുടെ പ്രകാശം പരത്താൻ, പ്രശസ്ത കവിയും, നാടകകൃത്തും, പ്രഭാഷകനുമായ കരിവെള്ളൂർ മുരളിയുടെ 'വരിക വീണ്ടും..." എന്നു തുടങ്ങുന്ന വരികൾക്ക് നൃത്താവിഷ്കാരം ഒരുക്കി ഒട്ടനവധി വേദികളിൽ അവതരിപ്പിച്ചു. കൊവിഡ് വ്യാപനം പരിമിതപ്പെടുത്തുവാനും, മാരക വൈറസിനെ നേരിടാൻ പൊതുജനങ്ങളെ തയ്യാറാക്കുവാനുമായിരുന്നു 'സ്റ്റേ ഹോം സ്റ്റേ സേഫ് " എന്ന നൃത്തഭാഷ്യം. മഹാമാരി സ്തംഭിപ്പിച്ച തൊഴിൽ മേഖലയിൽ ഉപജീവന മാർഗം നഷ്ടപ്പെട്ടവർക്കൊരു കൈത്താങ്ങായി മാറി ഈ പരിപാടി. സാമൂഹിക അകൽച്ചയിൽ ഒറ്റപ്പെട്ടുപോയവരുടെ ആത്മവിശ്വാസം പുനഃസ്ഥാപിപ്പിക്കാനും കുറെയൊക്കെ സാധിച്ചു. പ്രളയങ്ങൾ സൃഷ്ടിച്ച ദുരിതത്തിൽ ജനം നട്ടംതിരിഞ്ഞപ്പോഴും എളിയ നർത്തകി എന്ന നിലയിൽ കഴിയുന്ന വിധം സഹായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. നിത്യോപയോഗ സാധനങ്ങൾ വാങ്ങി ക്യാമ്പിൽ എത്തിച്ചു കൊടുത്തു. കൊവിഡ് കാലത്തും ദീർഘകാലം ഭക്ഷണ വിതരണം നടത്തി. പാചകവും ഭക്ഷണ വിതരണവും സുഗമമാക്കാൻ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു.
ചിറകൊടിഞ്ഞ പ്രകൃതിയെ
വീണ്ടെടുക്കാൻ
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സുഗതകുമാരി ടീച്ചറുടെ 'ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി..." എന്നു തുടങ്ങുന്ന കവിതയുടെ സന്ദേശംനൃത്തരൂപം ചിട്ടപ്പെടുത്തി പല വേദികളിലും ചുവടുവച്ചു. കവിയും സാമൂഹ്യപരിഷ്കർത്താവുമായിരുന്ന പ്രേംജിയുടെ (മുല്ലമംഗലത്ത് പരമേശ്വരൻ ഭട്ടതിരിപ്പാട്) 'ഇന്നോ നീ സുമംഗലി" എന്ന പ്രശസ്ത കവിതയ്ക്ക് മോഹിനിയാട്ടത്തിൽ ആവിഷ്കാരം ഒരുക്കി നിരവധി വേദികളിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് ഒരു നേട്ടമായി കരുതുന്നു.അന്ധവിശ്വാസങ്ങൾക്കും, കൊടിയ ജീവിത ദുരവസ്ഥകൾക്കുമെതിരെ പോരാടിയ പ്രേംജിയ്ക്കുള്ളൊരു ശ്രദ്ധാഞ്ജലിയാണ് എന്റെ ഈ നൃത്തഭാഷ്യം. 'ഇന്നോ നീ സുമംഗലി" യിലെ 'ഉമ" എന്ന സ്ത്രീ കേന്ദ്രീകൃത കഥാപാത്രമായി സ്വയം പരിണമിച്ചു, ഉടനീളം ആടുകയായിരുന്നു ഞാൻ. എല്ലാ ദുർവിധികൾക്കെതിരെയും പട പൊരുതുന്ന ഉമ! പ്രൊഫ. പി. ഗംഗാധരനും, ഡോ. എൻ. കെ.ഗീതയുമാണ് 'ഇന്നോ നീ സുമംഗലി" ചിട്ടപ്പെടുത്തിയത്. ഓരോ ചുവടിലും എന്റെ കൂടെ നിന്നു ആവിഷ്കാരം മികവുറ്റതാക്കിയ മഹത് വ്യക്തികളാണവർ.
തണലും തുണയുമായ
കരങ്ങൾ
നമ്മുടെ കലാപൈതൃകം പരിപോഷിപ്പിക്കുക, എല്ലാ വിഭാഗം ജനങ്ങളിലും കലാഭിരുചി വളർത്തുക മുതലായ ലക്ഷ്യങ്ങളോടെ കേരള സാംസ്ക്കാരിക വകുപ്പ് 2019 മുതൽ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. കേരളീയ കലാരൂപങ്ങളായ ക്ലാസിക്കൽ നൃത്തങ്ങൾ, അഭിനയം, ചിത്രരചന, ശില്പനിർമ്മാണം, ഫോക്ലോർ തുടങ്ങിയ മേഖലകളിലാണ് സൗജന്യ പരിശീലനം നൽകുന്നത്. കലാവിഷയങ്ങൾ അക്കാഡമിക് ആയി പഠിച്ചവരിൽ നിന്നാണ് ഫെലോഷിപ്പ് കലാകാരന്മാരെയും കലാകാരികളെയും അദ്ധ്യാപനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ബ്ലോക്കിലെ മോഹിനിയാട്ടം അദ്ധ്യാപികയായി എന്നെ നിയമിച്ചു. കലാമണ്ഡലത്തിലെ എല്ലാ ഗുരുക്കന്മാരും എനിക്ക് പ്രിയപ്പെട്ടവരാണ്. അവരെയൊന്നും ഓർക്കാതെ എനിക്ക് മുന്നോട്ടു പോകുവാനാവില്ല. എന്റെ പ്രിയ ഗുരു പ്രൊഫ. കലാമണ്ഡലം ലീലാമ്മ ടീച്ചറുടെ വിയോഗം ഇന്നും തീരാനഷ്ടമാണ്. ഞാനെന്ന പോലെ ഓരോ ശിഷ്യയും കലാമണ്ഡലവും അവരോട് കടപ്പെട്ടിരിക്കുന്നു. പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കു കിഴക്കുള്ള ഓങ്ങല്ലൂരാണ് ജന്മദേശം. അച്ഛനാൽ ഉപേക്ഷിക്കപ്പെട്ടപ്പോൾ, അമ്മയുടെ കുടുംബമാണ് അഭയമായത്. അമ്മയുടെ അനിയൻ ഭാസ്കരൻ, ഭാര്യ സീത, അമ്മയുടെ ചേച്ചി പ്രേമ, അനിയത്തി മാലതി, ഗോപാലകൃഷ്ണൻ തുടങ്ങിയ ബന്ധുക്കളാണ് എന്നെ നോക്കി വളർത്തിയത്. ഞാൻ മിശ്രവിവാഹിതയാണ്. എന്നെപ്പോലെ, വളരെ സാധാരണ കുടുംബത്തിലെ അംഗമായ റഫീക് അമൻ ഇന്ന് എന്റെ തണൽ മരം മാത്രമല്ല, കലാവീഥിയിലെ വെട്ടം കൂടിയാണ്. അദ്ദേഹം വിഭാവനം ചെയ്തതാണ് എന്റെ മികച്ച ചില രംഗ അവതരണങ്ങൾ. റിച്ചു, ഞങ്ങളുടെ കൊച്ചു മകൾ. ഞാൻ ഇപ്പോൾ തൃപ്പൂണിത്തുറയിലെ ആർ. എൽ. വി. കോളേജ് ഒഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്സിൽ മോഹിനിയാട്ടം വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ പദവിയിൽ ജോലി ചെയ്യുന്നു.