shejin-jyotsna

കോഴിക്കോട്: കോടഞ്ചേരിയിലെ ഷെജിന്റെയും ജോയ്സ്നയുടെയും വിവാഹത്തിൽ വിശദീകരണവുമായി ഡി വൈ എഫ് ഐ. ലൗജിഹാദ് പരാമർശം കെട്ടിച്ചമച്ച അജണ്ടയാണെന്നും കേരളത്തിന്റെ മത നിരപേക്ഷ സാംസ്കാരിക പൈതൃകത്തിൽ വിള്ളൽ വീഴ്ത്താൻ സ്ഥാപിത ശക്തികൾ ലൗജിഹാദ് പരാമർശത്തിലൂടെ മനപൂർവം ശ്രമിക്കുകയാണെന്നും ഡി വൈ എഫ് ഐ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

കേരളത്തിൽ ലൗ ജിഹാദ് ഇല്ല എന്ന കാര്യം നിയമസഭയിലും പൊതുമദ്ധ്യത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് വ്യക്തമാക്കിയതാണെന്നും. വിവാഹം കഴിച്ച ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി ഷെജിനും ജോയ്സ്യ്ക്കും എല്ലാവിധ പിന്തുണയും നൽകുമെന്നും ഡി വൈ എഫ് ഐ അറിയിച്ചു. മതരഹിത വിവാഹം തെറ്റായ കാര്യമല്ലെന്നും ഡി വൈ എഫ് ഐ അവരെ പൂർണമായും അംഗീകരിക്കുന്നുവെന്നും സംസ്ഥാന സെക്രട്ടറി വി കെ സനോജും പറഞ്ഞിരുന്നു. കേരളത്തിൽ മുമ്പും ഇത്തരത്തിലുള്ള വിവാഹങ്ങൾ നടന്നിട്ടുണ്ടെന്നും അവിടെയും ഡി വൈ എഫ് ഐ പിന്തുണ നൽകിയിട്ടുണ്ടെന്നും, മത രഹിത വിവാഹം പ്രോത്സാഹിപ്പിക്കുന്നതിനായി സെക്കുലർ മാട്രിമോണി തുടങ്ങിയത് പോലും ഡി വൈ എഫ് ഐ ആണെന്നും വി കെ സനോജ് ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സെക്കുലർ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കും;ലവ് ജിഹാദ് ഒരു നിർമ്മിത കള്ളം: ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി സഖാവ് ഷെജിൻ എം.എസും പങ്കാളി ജോയ്‌സനയും തമ്മിലുള്ള വിവാഹത്തെ തുടർന്ന് ഉയർന്നു വന്ന വിവാദം അനാവശ്യവും നിർഭാഗ്യകരവുമാണ്. പ്രായപൂർത്തിയായ രണ്ട് പേരുടെ വിവാഹമെന്നത് തീർത്തും അവരുടെ മാത്രം സ്വകാര്യമായ വിഷയമാണ്. ജാതി-മത-സാമ്പത്തിക-ലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് പിന്തുണ നൽകുക എന്നതാണ് ഡിവൈഎഫ്ഐയുടെ പ്രഖ്യാപിത നിലപാട്. മതേതര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കാൻ സെക്കുലർ മാട്രിമോണി വെബ് സൈറ്റ്‍ തുടങ്ങുകയും മതേതര വിവാഹങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്ത പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ.
മതേതര വിവാഹ ജീവിതത്തിന്റെ വലിയ മാതൃകകൾ കാട്ടി തന്ന അനേകം നേതാക്കൾ ഡിവൈഎഫ്ഐക്ക് കേരളത്തിൽ തന്നെയുണ്ട്. കേരളത്തിന്റെ മത നിരപേക്ഷ സാംസ്കാരിക പൈതൃകത്തിൽ വിള്ളൽ വീഴ്ത്താൻ സ്ഥാപിത ശക്തികൾ മനഃപൂർവം കെട്ടി ചമച്ച അജണ്ടയാണ് ലവ് ജിഹാദ് എന്ന പ്രയോഗം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി
പിണറായി വിജയൻ തന്നെ കണക്കുകൾ നിരത്തി നിയമ സഭയിലും പൊതുമധ്യത്തിലും ആവർത്തിച്ചു വ്യക്തമാക്കിയ കാര്യമാണ് ലവ് ജിഹാദ് എന്നൊന്ന് കേരളത്തിലില്ലെന്ന കാര്യം. സ്ഥാപിത വർഗ്ഗീയ താത്പര്യക്കാർ പൊതു ബോധമായി ഇത്തരം വിഷയങ്ങൾ നിർമ്മിച്ചെടുക്കാൻ
ശ്രമിക്കുന്നത് ഗൗരവപൂർവ്വം കാണണം. കലയിലും രാഷ്രീയത്തിലും ജീവിതത്തിന്റെ സമസ്ത മേഖലയിലും മതം തീവ്രവാദം പിടി മുറുക്കാൻ ശ്രമിക്കുന്ന വർത്തമാന കാലത്ത് സഖാവ് ഷെജിനും ജോയ്‌സ്നയും മത നിരപേക്ഷ വൈവാഹിക ജീവിതത്തിന് ഉദാഹരണവും പുരോഗമന ബോധം സൂക്ഷിക്കുന്ന യുവതയ്ക്ക് മാതൃകയുമാണ്. ഇരുവർക്കും ഡി.വൈ.എഫ്.ഐ എല്ലാവിധ പിന്തുണയും നൽകും.