
പാലക്കാട്: ലവ് ജിഹാദ് എന്നത് നിർമ്മിത കളളമാണെന്നും സെക്യുലാർ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നുമുളള ഡിവൈഎഫ്‌ഐയുടെ പ്രസ്‌താവനയെ വിമർശിച്ച് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. സിപിഎമ്മിന്റെ രേഖകളിൽ 'ലവ് ജിഹാദ്' എന്നതുകൊണ്ട് സംഘപരിവാർ വിവക്ഷിക്കുന്നതെന്തോ അത് യാഥാർത്ഥ്യമാണെന്ന് ഉൾക്കൊളളിച്ചിട്ടുണ്ടെന്നും തിരുവമ്പാടി മുൻ എംഎൽഎ ജോർജ്.എം തോമസ് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോഴും ഈ രേഖകളെക്കുറിച്ച് പറഞ്ഞതായും വി.ടി ബൽറാം ആരോപിക്കുന്നു.
ദുരുദ്ദേശ്യ വിവാഹങ്ങളിലൂടെ കേരളത്തെ ഒരു മുസ്ളീം ഭൂരിപക്ഷ സംസ്ഥാനമാക്കാൻ നീക്കമുണ്ടെന്ന് മുഖ്യമന്ത്രിയായിരിക്കെ വി.എസ് അച്യുതാനന്ദൻ പറഞ്ഞതായും ഫേസ്‌ബുക്ക് പോസ്‌റ്രിൽ വി.ടി ബൽറാം സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ട് ലവ് ജിഹാദിനെക്കുറിച്ചുളള പ്രസ്‌താവന ജനങ്ങളെ കബളിപ്പിക്കലാണെന്നും ബൽറാം വിമർശിക്കുന്നു.
വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:
'ലവ് ജിഹാദ്' എന്നത് ഒരു നിർമ്മിത കള്ളമാണെന്നും സെക്യുലർ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും പറഞ്ഞ് ഡിവൈഎഫ്‌ഐ കൈ കഴുകുമ്പോഴും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ മുൻ തിരുവമ്പാടി എംഎൽഎ ആവർത്തിച്ചു പറഞ്ഞ ഒരു പ്രധാനകാര്യം ഇപ്പോഴും നിഷേധിക്കപ്പെടാതെ നിൽക്കുകയാണ്. 'ലവ് ജിഹാദ്' എന്ന വാക്കുകൊണ്ട് എന്താണോ സംഘ് പരിവാർ വിവക്ഷിക്കുന്നത് അത് കേരളത്തിൽ നിലനിൽക്കുന്ന ഒരു യാഥാർത്ഥ്യമാണെന്ന് സിപിഎമ്മും അംഗീകരിക്കുന്നുവെന്ന് മാത്രമല്ല, അത് സിപിഎമ്മിന്റെ പാർട്ടി രേഖകളിൽ കൃത്യമായി ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും അത് പാർട്ടി തലത്തിൽ സർക്കുലേറ്റ് ചെയ്തിട്ടുണ്ടെന്നും ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൃത്യമായി വിശദീകരിക്കുന്നുണ്ട്. കേവലം നാക്കുപിഴയല്ല എന്നുറപ്പ്, കാരണം മാധ്യമപ്രവർത്തകൻ പ്രത്യേകം എടുത്തു ചോദിക്കുമ്പോഴെല്ലാം ഈ പാർട്ടി രേഖകളുടെ കാര്യം അദ്ദേഹം ആവർത്തിക്കുന്നുണ്ട്.
ഇങ്ങനെ ലവ് ജിഹാദിന്റെ കാര്യം സിപിഎം പാർട്ടി രേഖകളിലുണ്ടെന്ന് നേരത്തേയും വാർത്തകൾ വന്നിട്ടുണ്ടെങ്കിലും അത് വലിയ ചർച്ചയാകാതെ പോയി എന്നതാണ് യാഥാർത്ഥ്യം. ഇതോടൊപ്പമുള്ള വാർത്തയിൽ കാണിച്ചിരിക്കുന്നത് പോലെ കഴിഞ്ഞ വർഷം സെപ്തംബർ മാസത്തിൽ സിപിഎം പാർട്ടി ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിലേക്ക് പോകുന്നതിന് മുമ്പുതന്നെ പാർട്ടി അംഗങ്ങൾക്ക് വിതരണം ചെയ്ത രേഖകളിൽ ഇക്കാര്യം കൃത്യമായിത്തന്നെ പറയുന്നുണ്ട്. അതായത് ഇക്കഴിഞ്ഞ ദിവസം കണ്ണൂരിൽ ആർപ്പും വിളിയുമായി കൊടിയിറങ്ങിയ സിപിഎമ്മിന്റെ പാർട്ടി സമ്മേളനത്തിന്റെ ഓരോ തലങ്ങളിലും ഈ വിഷയം ചർച്ച ചെയ്യപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട് എന്നർത്ഥം.
അല്ലെങ്കിൽത്തന്നെ ദുരുദ്ദേശ്യ വിവാഹങ്ങളിലൂടെ കേരളത്തെ ഒരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കാനുള്ള ഗൂഢനീക്കങ്ങൾ നടക്കുന്നുണ്ടെന്ന് ഇന്നാട്ടിൽ ഏറ്റവുമാദ്യം പറഞ്ഞത് സിപിഎമ്മിന്റെ സ്ഥാപക നേതാവായ വിഎസ് അച്യുതാനന്ദൻ ആയിരുന്നല്ലോ. 2010ൽ അന്നങ്ങനെ പറയുന്ന സമയത്ത് അച്ചുതാനന്ദൻ കേവലം പാർട്ടി നേതാവ് മാത്രമായിരുന്നില്ല, കേരളത്തിന്റെ മുഖ്യമന്ത്രി കൂടിയായിരുന്നു! ആ പ്രസ്താവനയും ഇന്നും തിരുത്തപ്പെടാതെ നിൽക്കുകയാണ്.
അതുകൊണ്ടുതന്നെ, ഡിവൈഎഫ്‌ഐയുടെ നാലുവരി പ്രസ്താവന ഇക്കാര്യത്തിൽ വീണ്ടും ജനങ്ങളെ കബളിപ്പിക്കാനുള്ളതാണ്. കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്ന് അംഗീകരിക്കുന്ന പാർട്ടി രേഖകൾ പിൻവലിക്കാനും സംഘ് പരിവാർ പ്രചാരകരായി സ്വയം മാറിയതിന് കേരളത്തോട് മാപ്പു പറയാനും സിപിഎം തയ്യാറുണ്ടോ എന്നതാണ് ഈ നാടിനറിയേണ്ടത്. 'ലവ് ജിഹാദ്' എന്നത് ഒരു നിർമ്മിത കള്ളമാണ്, അതിന്റെ കേരളത്തിലെ പ്രധാന നിർമ്മാതാക്കൾ സിപിഎമ്മാണ്.