
ലക്നൗ: മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ബജ്റംഗ് മുനി ദാസ് അറസ്റ്റിൽ. ലക്നൗവിന് 100കിലോമീറ്റർ അകലെയുള്ള സീതാപൂരിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. വിവാദമായ പ്രസംഗം നടത്തി പതിനൊന്ന് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. ഖൈരാബാദിലെ മഹർഷി ശ്രീ ലക്ഷ്മൺ ദാസ് ഉദസിൻ ആശ്രമത്തിന്റെ തലവനാണ് ബജ്റംഗ് മുനി ദാസ്.
ഏപ്രിൽ രണ്ടിനാണ് മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് ഭീഷണി മുഴക്കുന്ന രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പ്രചരിക്കാൻ തുടങ്ങിയത്. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെട്ടിരുന്നു. ഇത്തരത്തിലുള്ള വിദ്വേഷ പ്രസംഗങ്ങൾ അംഗീകരിക്കാനാവില്ലെന്നും മുനി ദാസിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തത്. ലൈംഗികാതിക്രമം, വിദ്വേഷ പ്രസംഗം, അപകീർത്തികരമായ പരാമർശം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. കേസെടുത്ത ശേഷം സംഭവത്തിൽ മുനി മാപ്പ് പറയുന്ന വീഡിയോയും പ്രചരിച്ചിരുന്നു. തന്റെ പ്രസ്താവനയെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചെന്നും സംഭവത്തിൽ മാപ്പ് പറയുകയാണെന്നുമാണ് മുനി വീഡിയോയിൽ പറഞ്ഞത്.
വിദ്വേഷ പ്രസംഗം നടത്തിയതിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരും പൗരപ്രമുഖരും മുൻ സായുധ സേനാ മേധാവികളും ഉൾപ്പെടെ നൂറിലധികം പേർ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തെഴുതിയിരുന്നു.