subair

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് കുതിയത്തോട് സ്വദേശി സുബൈറിനെ ഇടിച്ചിടാൻ ഉപയോഗിച്ച കാർ മുമ്പ് കൊല്ലപ്പെട്ട ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ പേരിലുള്ളതെന്ന് പൊലീസ്. കെ എൽ 11 എ ആർ 641 എന്ന കാറാണ് സുബൈറിനെ ഇടിച്ചിടുന്നതിന് വേണ്ടി ഉപയോഗിച്ചത്. ഈ നമ്പറിലുള്ള വാഹനം മുമ്പ് സമാന രീതിയിൽ കൊല്ലപ്പെട്ട ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റേതാണെന്ന് പൊലീസ് പറഞ്ഞു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയാണ്.

അക്രമി സംഘത്തിൽ വാഹനം ഓടിച്ചിരുന്ന ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേരായിരുന്നു ഉള്ളത്. സുബൈറിന്റെ ബൈക്ക് ഇടിച്ചിട്ട ശേഷം നാലുപേർ കാറിൽ നിന്ന് ഇറങ്ങി ആക്രമിക്കുകയായിരുന്നു. വാഹനത്തിൽ നിന്ന് വീണ സുബൈറിന്റെ പിതാവിനും പരിക്കേറ്റു. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അച്ഛന്റെ മുന്നിൽ വച്ചാണ് സംഘം സുബെെറിനെ കൊലപ്പെടുത്തിയത്.

രണ്ട് കാറുകളിലാണ് അക്രമികൾ എത്തിയത്. ഇതിൽ കെ.എൽ 11 എ.ആ‌ർ 641 എന്ന നമ്പറിലുള്ള കാർ സുബൈറിനെ ഇടിച്ചിട്ട ശേഷം സംഭവസ്ഥലത്ത് തന്നെ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിന് ശേഷം മറ്റൊരു കാറിലാണ് അക്രമികൾ രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ സുബെെറിനെ ഓട്ടോയിൽ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോകും വഴിയാണ് മരണപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്നാണ് എസ്.ഡി.പി.ഐയുടെ ആരോപണം.