subair

പാലക്കാട്: എസ് ഡി പി ഐ പ്രവർത്തകൻ സുബൈർ വധക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി പ്രതികൾ ഉപയോഗിച്ച വാഹനം വാടകയ്ക്ക് നൽകിയ അലിയാർ. കൊലയാളികൾ സഞ്ചരിച്ച കാറുകളിലൊന്ന് ബി ജെ പി പ്രവർത്തകൻ തന്നിൽ നിന്ന് വാടകയ്‌ക്കെടുത്തതാണെന്ന് അലിയാർ പറഞ്ഞു.

രമേശ് എന്ന ബി ജെ പി പ്രവർത്തകനാണ് കാർ കൊണ്ടുപോയത്. കൃപേഷ് എന്ന വ്യക്തിയുടെ പേരിലുള്ള കാർ അലിയാർ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്. അമ്പലത്തിൽ പോകാനാണെന്നും പറഞ്ഞാണ് രമേശ് രാവിലെ വണ്ടിയുമായി പോയത്.

സുബൈറിന്റെ വീടിന് സമീപമാണ് രമേശ് താമസിക്കുന്നത്. കൊലപാതകം നടന്നശേഷം രമേശിന്റെ ഫോൺ സ്വിച്ച് ഒഫ് ആണ്. കഞ്ചിക്കോട് വ്യവസായ മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തിയിരുന്നു. ഇന്നലെ പൊലീസ് തന്നെ അന്വേഷിച്ചെത്തിയിരുന്നെന്നും അലിയാർ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

KL9 AQ 79 Ol എന്ന ഓൾട്ടോ 800 കാർ ആണ് കഞ്ചിക്കോട് വ്യവസായിക മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇന്നലെ ഉച്ചയോടെ കണ്ടെത്തിയത്. പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് സൂചന. തമിഴ്നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.