
കൊല്ലം: താൻ മന്ത്രിയാകാത്തത് ഭാഗ്യമെന്നും ദൈവം തനിക്കൊപ്പമുണ്ടെന്നും പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാർ. കെ സ്വിഫ്റ്റിനുണ്ടായ അപകടത്തെ പറ്റിയും കെഎസ്ആർടിസിയിലെ ശമ്പളം നൽകാത്തതിനെയും പരിഹസിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലത്ത് ഗുരു മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് ഗണേഷ് കുമാർ സംസാരിച്ചത്.
'മന്ത്രിയാകാത്തത് എന്റെ ഏറ്റവും വലിയ ഭാഗ്യമാണ്. കഴിഞ്ഞ ദിവസങ്ങളിലെ പത്രം വായിച്ചാൽ നിങ്ങൾക്കത് മനസിലാവും. സ്വിഫ്റ്റ് അവിടെ ഇടിക്കുന്നു ഇവിടെ ഇടിക്കുന്നു, കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൊടുത്തില്ല ഇതിനെല്ലാം ഞാൻ ഉത്തരം പറയേണ്ടിവന്നേനെ. എന്റെ കൂടെ ദൈവമുണ്ട് എന്ന കാര്യം മനസിലായല്ലോ. ഞാൻ മന്ത്രിയായില്ല എന്ന് പറഞ്ഞ് വിഷമിച്ചവർ തന്നെ എന്നെ കുറ്റം പറഞ്ഞേനെ. കെഎസ്ആർടിസിയുടെ അവസാനം കുറിച്ച ഗണേഷ് കുമാർ എന്ന് പറയിപ്പിക്കാനുള്ള അവസരം ഉണ്ടായില്ലല്ലോ. എല്ലാം ദൈവത്തിന്റെ കൃപയാണ്.'- ഗണേഷ് കുമാർ പറഞ്ഞു.