
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കയിലെ ചികിത്സയ്ക്കായി തുക അനുവദിച്ച് കഴിഞ്ഞ ദിവസം സർക്കാർ ഇറക്കിയ ഉത്തരവ് റദ്ദാക്കി. മയോ ക്ലിനിക്കിലെ ചികിത്സയ്ക്കായി 29.82 ലക്ഷം രൂപ അനുവദിച്ച് ഈ മാസം 13ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവിൽ വസ്തുതാപരമായ പിഴവ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റദ്ദാക്കൽ. ഇനി തുക കിട്ടണമെങ്കിൽ പുതുതായി അപേക്ഷ സമർപ്പിച്ച് ഉത്തരവ് പുതുക്കി ഇറക്കുന്നതു വരെ കാത്തിരിക്കണം.
ജനുവരി 11 മുതൽ 26 വരെ അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയ്ക്കായി പോയതിന്റെ തുക അനുവദിച്ചു തരാൻ കഴിഞ്ഞ മാസം 30 ന് മുഖ്യമന്ത്രി നേരിട്ടാണ് അപേക്ഷ നൽകിയത്. ഇതിൻപ്രകാരം തുക അനുവദിച്ചുകൊണ്ട് ഈ മാസം 13 ന് ഉത്തരവിറങ്ങി. തുടർ പരിശോധനയിൽ ക്രമപ്രകാരമല്ലാതെയോ, അധികമായോ തുക നൽകിയതായി കണ്ടാൽ പ്രസ്തുത തുക മുഖ്യമന്ത്രി തന്നെ തിരിച്ചടയ്ക്കണമെന്ന് ഈ ഉത്തരവിൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയോട് സ്വന്തം വകുപ്പ് ഇറക്കിയ ഉത്തരവിൽ 'തുക തിരിച്ചടയ്ക്കണമെന്ന്' നിഷ്‌കർഷിച്ചത് ഉചിതമായില്ലെന്നാണ് വിലയിരുത്തൽ. അതിനാലാണ് ഈ ഉത്തരവ് റദ്ദാക്കി പൊതുഭരണ വകുപ്പ് പുതിയ ഉത്തരവിറക്കിയതെന്നാണ് വിവരം. ഉത്തരവിൽ വസ്തുതാപരമായ പിഴവുണ്ടെന്നാണ് വിശദീകരണത്തോടെയാണ് റദ്ദാക്കൽ.
ഉത്തരവ് റദ്ദാക്കിയതോടെ തുക ലഭിക്കാൻ ഇനിയും കാലതാമസമുണ്ടാകും. പിഴവ് തിരുത്തി ഉത്തരവിറക്കുന്നതിന് മുഖ്യമന്ത്രിയ്ക്ക് പകരം പ്രൈവറ്റ് സെക്രട്ടറിയായിരിക്കും പുതിയ അപേക്ഷ സമർപ്പിക്കുക. ഈ അപേക്ഷയിന്മേൽ തുക അനുവദിച്ചുകൊണ്ട് പുതിയ ഉത്തരവിറക്കും.