
പാലക്കാട്: രാഷ്‌ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ നാളെ പാലക്കാട് വിളിച്ചിരിക്കുന്ന സർവകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്ന് ബിജെപി. യോഗത്തിൽ പൊലീസിന്റെ വീഴ്‌ചകൾ തുറന്നുകാട്ടുമെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്‌ണകുമാർ പറഞ്ഞു. കെ.എം ഹരിദാസ്, സി. കൃഷ്‌ണകുമാർ എന്നിവരാകും പാർട്ടിയെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുക്കുക. നാളെ വൈകുന്നേരം 3.30ന് വൈദ്യുതിമന്ത്രി കെ.കൃഷ്‌ണൻകുട്ടിയുടെ അദ്ധ്യക്ഷതയിലാണ് യോഗം. സർവകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്ന് എസ്‌ഡിപിഐ നേതാക്കൾ സൂചിപ്പിച്ചിരുന്നു.
കൊല്ലപ്പെട്ട ആർഎസ്‌എസ് നേതാവ് ശ്രീനിവാസന്റെ മൃതദേഹം കറുകോടി സമുദായ ശ്‌മശാനത്തിൽ സംസ്‌കരിച്ചു. നിരവധി ആർഎസ്എസ്, ബിജെപി പ്രവർത്തകർ അന്ത്യോപചാരം അർപ്പിക്കാനെത്തി. ശനിയാഴ്‌ച ഉച്ചയ്‌ക്ക് മേലാമുറി ജംഗ്‌ഷനിലെ സ്വന്തം കടയിൽവച്ചാണ് ശ്രീനിവാസൻ ആക്രമണത്തിനിരയായത്. വെളളിയാഴ്‌ച ഉച്ചയ്‌ക്ക് 1.45നായിരുന്നു പോപ്പുലർ ഫ്രണ്ട് ഏലപ്പുളളി ഏരിയാ സെക്രട്ടറി കുപ്പിയോട് എ.സുബൈർ(43) പിതാവിന്റെ മുന്നിൽവച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ കൊലയ്‌ക്ക് ശേഷം 24 മണിക്കൂർ തികയും മുൻപായിരുന്നു രണ്ടാമത് കൊലപാതകം.