kk

കൊച്ചി: ഈസ്റ്റർ ദിനത്തിൽ ആശംസകൾ അറിയിച്ച് കോഴിക്കോട് കോടഞ്ചേരിയിൽ നടന്ന മിശ്രവിവാഹത്തിലൂടെ വിവാദ നായകനായ ഡി.വൈ.എഫ്ഐ നേതാവ് ഷെജിൻ. ഭാര്യ ജോയ്സ്ന ജോസഫ് ഈസ്റ്റർ ദിനത്തിൽ പള്ളിയിൽ പ്രാർത്ഥിക്കുന്ന ചിത്രത്തോടൊപ്പമാണ് ഷെജിൻ ഫേസ്‌ബുക്കിൽ ആശംസാ സന്ദേശം പങ്കുവച്ചത്.

'നന്മയുടെയും സ്നേഹത്തിന്‍റെയും ഈസ്റ്റർ ആശംസകൾ' എന്ന തലക്കെട്ടോടെയാണ് ഷെജിന്‍റെ പോസ്റ്റ്. ആയിരക്കണക്കിന് പേരാണ് പോസ്റ്റിന് കമന്റ് ചെയ്‌തിരിക്കുന്നത്. ഇതില്‍ പലരും ദമ്പതികള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേർന്നു.

അതേസമയം 19 ന് ജോയ്സ്നയെ ഹാജരാക്കാൻ പൊലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. മിശ്രവിവാഹത്തിന് പിന്നാലെ ജോയ്സ്നയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് നൽകിയ ഹേബിയസ് കോർപ്പസിലാണ് ഹാജരാവാൻ ഹൈക്കോടതി നിർദ്ദേശം നൽകിയത്.

ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം.

ഡിവൈഎഫ്ഐ നേതാവ് ഷെജിന്റെയും ജോയ്സ്നയുടെയും പ്രണയ വിവാഹം വലിയ വിവാദമാകുകയും ലൗ ജിഹാദ് ആരോപണം ഉയരുകയും ചെയ്തിരുന്നു. ഏപ്രിൽ ഒമ്പതിന് വൈകിട്ടാണ് കോ‍ടഞ്ചേരി നൂറാംതോട് സ്വദേശിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷെജിന്‍ എം,​എസും കോടഞ്ചേരി തെയ്യപ്പാറ സ്വദേശിയും നഴ്സുമായ ജോയ്‌സ്‌ന ജോസഫും വീട് വിട്ടിറങ്ങിയത്. സൗദിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന ജോയ്‌സ്‌ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുന്പായിരുന്നു നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ പുറത്ത് പോയ പെണ്‍കുട്ടി തിരികെ എത്താഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി. മൂന്ന് ദിവസമായിട്ടും പെണ്‍കുട്ടിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ചാണ് ബന്ധുക്കളും നാട്ടുകാരും കോടഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് സംഭവം വിവാദമാകുന്നത്. ഇതിന് പിന്നാല എവിടെയുണ്ടെന്ന് വ്യക്തമാക്കി ഷെജിൻ രംഗത്തെത്തുകയും ചെയ്തിരുന്നു.