
കൊല്ലം: വിവേചനങ്ങളുടെയും അവഗണനയുടെയും ലോകത്ത് നിന്ന് ബെൻസണും യാത്രയായി. കൊല്ലം ജില്ലയിൽ ആദ്യമായി എയ്ഡ്സ് രോഗം സ്ഥിരീകരിച്ച കുടുംബത്തിലെ അവസാന കണ്ണിയായ ബെൻസൺ ആത്‌മഹത്യ ചെയ്യുകയായിരുന്നു. ഓർമയായി.പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് കൊട്ടാരക്കരയിലെ ബന്ധുവീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ചനിലയിൽ ബെൻസണെ കണ്ടത്.
രണ്ടു പതിറ്റാണ്ടു മുമ്പ് കേരളത്തിൽ ഒരുപാട് ചർച്ചകൾക്ക് വിധേയമായവരായിരുന്നു ബെൻസണും ബെൻസിയും. . ആദിച്ചനല്ലൂരിനു സമീപം കുമ്മല്ലൂർ കട്ടച്ചൽ ബിൻസി ബംഗ്ലാവിൽ പരേതരായ സി.കെ.ചാണ്ടിയുടെയും മേരി ജോണിന്റെയും മക്കളാണ് ബെന്‍സനും ബെന്‍സിയും. അച്ഛനും അമ്മയും എയ്ഡ്‌സ് രോഗം വന്ന് മരിച്ചതോടെയാണ് ഇരുവരും നാട്ടില്‍ നിന്നും സ്‌കൂളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടത് സി.കെ.ചാണ്ടി 1997ലും മേരി ചാണ്ടി 2000ലും മരിച്ചതിനെ തുടർന്നു മുത്തച്‌ഛൻ ഗീവർഗീസ് ജോണിയുടെയും മുത്തശ്ശി സാലമ്മയുടെയും സംരക്ഷണയിലായിരുന്നു ഇരുവരും. . 2005 ജനുവരി 12നു കുട്ടികളെയും മുത്തശ്ശി സാലമ്മയെയും മാത്രമാക്കി ജോണിയും വിട പറഞ്ഞു. പിന്നീട് മുത്തശ്ശിയുടെ സംരക്ഷണയിലായിരുന്നു ഇരുവരും
എയ്ഡ്സ് ബാധിതരായ കുട്ടികള്‍ പഠിക്കുന്ന ക്ലാസിലേക്ക് മക്കളെ അയയ്ക്കില്ലെന്ന് മറ്റ് കുട്ടികളുടെ മാതാപിതാക്കള്‍ നിലപാടെടുത്തു. ഈ സംഭവം അന്ന് മാദ്ധ്യമങ്ങളിൽ വാർത്തയായി. അന്ന് കേന്ദ്ര മന്ത്രിയായിരുന്ന സുഷമ സ്വരാജ് ഉള്‍പ്പെടെയുള്ളവര്‍ ബെന്‍സണേയും ബെന്‍സിയേയും പിന്തുണച്ച് ചേര്‍ത്തുനിര്‍ത്തി. പിന്നീട് നാട്ടുകാരുടെ കാഴ്ച്ചപ്പാടില്‍ മാറ്റം വന്നതോടെ ബെന്‍സണും ബെന്‍സിയും ജീവിതത്തിലേക്ക് തിരികെവന്നു
രോഗം മൂര്‍ച്ഛിച്ച് പത്തു വര്‍ഷം മുമ്പ് ബെന്‍സി മരിച്ചു. അടുത്തിടെ മുത്തശ്ശിയും മരിച്ചതോടെ ഒറ്റയ്ക്കായ ബെന്‍സന്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി മറ്റൊരു ബന്ധുവിനൊപ്പമായിരുന്നു താമസം.
രോഗത്തിന് തുടര്‍ചികില്‍സ തേടിയിരുന്നെങ്കിലും രോഗത്തിന്‍റേതായ ശാരീരിക ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെയായിരുന്നു ജീവിതം. ഇതിനിടെയിലാണ് ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായത്. പ്രണയിനിയുമായുളള പിണക്കത്തെ തുടര്‍ന്ന് ഒരാഴ്ചയായി ബെന്‍സന്‍ മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം രാത്രി ബന്ധുവീട്ടിലെ കിടപ്പുമുറിയില്‍ ജീവിതമവസാനിപ്പിക്കുകയായിരുന്നു,