pinaryi-

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ മയോ ക്ലിനിക്കിൽ നടത്തിയ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ്, വസ്തുതാപരമായ പിശക് കണ്ടെത്തിയതിനെത്തുടർന്ന് റദ്ദാക്കി. കഴിഞ്ഞ ജനുവരി 11 മുതൽ 26 വരെ നടത്തിയ ചികിത്സയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നൽകിയ അപേക്ഷയിന്മേലാണ് ചെലവ് അനുവദിച്ചുകൊണ്ട് പൊതുഭരണവകുപ്പ് കഴിഞ്ഞ 13ന് ഉത്തരവിറക്കിയത്.

തുടർ പരിശോധനയിൽ ക്രമപ്രകാരമല്ലാതെയോ അധികമായോ ചികിത്സാത്തുക മാറി നൽകുന്നതായി കണ്ടെത്തുന്ന പക്ഷം തുക തിരിച്ചടയ്ക്കാൻ അപേക്ഷകൻ ബാദ്ധ്യസ്ഥനാണെന്ന് പൊതുഭരണ വകുപ്പ് അക്കൗണ്ട്‌സ് വിഭാഗം ജോയിന്റ് സെക്രട്ടറി എ.ആർ. ഉഷ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ചികിത്സാച്ചെലവ് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മുഖ്യമന്ത്രി നേരിട്ട് അപേക്ഷിച്ചതാണ് വസ്തുതാപരമായ പിഴവായത്. ഇത് കണ്ടെത്തിയതോടെയാണ് ആ ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.