
തിരുവനന്തപുരം: കോൺഗ്രസ് രാഷ്‌ട്രീയകാര്യ സമിതി യോഗത്തിൽ നിന്ന് മുതിർന്ന നേതാവ് പി ജെ കുര്യൻ വിട്ടുനിൽക്കും. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ വിമർശിച്ചതിന് പിന്നാലെയാണ് വിട്ടുനിൽക്കൽ എന്നത് ശ്രദ്ധേയമാണ്. വ്യക്തിപരമായ കാരണങ്ങളാൽ പങ്കെടുക്കുന്നില്ലെന്നാണ് കുര്യൻ അറിയിച്ചിരിക്കുന്നത്.
രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമാണ് പി ജെ കുര്യൻ നടത്തിയത്. രാഹുൽ സ്ഥിരതയില്ലാത്ത നേതാവാണെന്നും ഒരിക്കൽ ഇട്ടെറിഞ്ഞുപോയ ആളാണെന്നും കുര്യൻ ആരോപിച്ചിരുന്നു. രാഹുൽ അല്ലാത്ത മറ്റൊരാൾ പാർട്ടി പ്രസിഡന്റാകണം. പ്രസിഡന്റ് നെഹ്‌റു കുടുംബത്തിൽ നിന്നുതന്നെ വേണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പി ജെ കുര്യന്റെ പ്രതികരണം.
'കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്ത് മറ്റൊരാൾ വരുന്നതിന് രാഹുലാണ് തടസം നിൽക്കുന്നത്. രാഹുലിന്റെ തീരുമാനങ്ങൾ കോക്കസുമായി മാത്രം ആലോചിച്ചുള്ളതാണ്. അനുഭവജ്ഞാനമില്ലാത്തവരാണിവർ. സ്ഥിരതയില്ലാത്തതിനാലാണ് പ്രതിസന്ധി ഘട്ടത്തിൽ അദ്ധ്യക്ഷസ്ഥാനം ഉപേക്ഷിച്ചുപോയത്. നടുക്കടലിൽ കാറ്റിലും കോളിലും പെട്ട ഒരു കപ്പലിനെ ഏതുവിധേനയും മുന്നോട്ടു കൊണ്ടുപോകാനാണ് കപ്പിത്താൻ ശ്രമിക്കേണ്ടത് എന്നിരിക്കെ രാഹുൽ ഉത്തരാവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടുകയാണ്. ഇക്കാരണങ്ങളാലാണ് പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിൽ അടക്കം പാർട്ടിക്ക് കനത്ത തിരിച്ചടികൾ ഉണ്ടായത്'-.കുര്യൻ ആരോപിച്ചു
ഉത്തരവാദിത്തങ്ങൾ ഇല്ലാതിരുന്നിട്ടു കൂടി ഇപ്പോഴും നയപരമായ തീരുമാനങ്ങൾ എടുക്കുന്നത് രാഹുൽ തന്നെയാണെന്നും കുര്യൻ പറഞ്ഞിരുന്നു. കൂടിയാലോചനകൾ ഇല്ലാത്ത പാർട്ടിയായി കോൺഗ്രസ് അധഃപതിച്ചു. മുതിർന്ന നേതാക്കൾ നിരവധിയുണ്ടെങ്കിലും എല്ലാവർക്കും അഭിപ്രായങ്ങൾ പങ്കുവയ്ക്കാനുള്ള വേദിയായി കോൺഗ്രസ് മാറുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.