
കൊച്ചി: നമ്പർ 18 ഹോട്ടൽ ഉടമ റോയ് ജെ വയലാട്ട് ഒന്നാം പ്രതിയായ പോക്സോ കേസിന്റെ ആസൂത്രക അഞ്ജലി റിമ ദേവാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. കോഴിക്കോട്ടെ സ്വകാര്യ സംരംഭകയായ അഞ്ജലി കേസിലെ മൂന്നാം പ്രതിയാണ്. പോക്സോ കേസിൽ പരാതിക്കാരിയായ അമ്മയിൽ നിന്നും കടം വാങ്ങിയ 13ലക്ഷം രൂപ തിരികെ കൊടുക്കാതിരിക്കാൻ അഞ്ജലി ഒരുക്കിയ കെണിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി അകപ്പെടുകയായിരുന്നു.
കുട്ടിയെ റോയ് പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി പെൺകുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു അഞ്ജലിയുടെ ലക്ഷ്യം. എന്നാൽ ഈ തട്ടിപ്പിനെ പറ്റി തനിക്കറിയില്ലെന്നാണ് റോയ് മൊഴി നൽകിയത്. വാഹനാപകടത്തിൽ മോഡലുകൾ കൊല്ലപ്പെട്ട കേസിൽ റോയിയുടെ കൂട്ടുപ്രതിയായ സൈജു എം തങ്കച്ചനാണ് പോക്സോ കേസിലെ രണ്ടാം പ്രതി. സൈജു വഴിയാണ് റോയിയുടെ വഴിവിട്ട താൽപര്യങ്ങളെക്കുറിച്ച് അഞ്ജലി അറിയുന്നത്. ഫാഷൻ രംഗത്ത് തൊഴിലവസരം ഒരുക്കുന്ന കൊച്ചിയിലെ സംരംഭകൻ എന്ന പേരിലാണ് റോയിയെ അഞ്ജലി പെൺകുട്ടിക്കും അമ്മയ്ക്കും പരിചയപ്പെടുത്തുന്നത്.
പോക്സോ കേസിന് പുറമേ അഞ്ജലിക്കും സൈജുവിനുമെതിരെ മനുഷ്യക്കടത്ത് കേസും പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫാഷൻ രംഗത്ത് തൊഴിലവസരം വാഗ്ദ്ധാനം ചെയ്ത് നിരവധി പെൺകുട്ടികളെ അഞ്ജലി കൊച്ചിയിലേയ്ക്ക് കൂട്ടിക്കൊണ്ട് വന്നിരുന്നു. ഭയം കാരണമാണ് പലരും പരാതി നൽകാൻ തയാറാകാത്തത്. കേസിലെ മൂന്ന് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചെങ്കിലും ഈ ആഴ്ച തന്നെ കേസിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
കഴിഞ്ഞ ഒക്ടോബറിലാണ് കേസിന് കാരണമായ സംഭവം നടക്കുന്നത്. അതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് മോഡലുകൾ കൊല്ലപ്പെട്ട കേസുണ്ടായത്. ഇതേത്തുടർന്ന് റോയിയും സൈജുവും ഹോട്ടലിലെ സിസടിവി ദൃശ്യങ്ങൾ നശിപ്പിച്ചതിനാൽ പോക്സോ കേസിലെ ഡിജിറ്റൽ തെളിവുകളും ഇതിനൊപ്പം നഷ്ടമായി.