
തിരുവനന്തപുരം: പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കിയതിനെതിരെ എതിർപ്പുമായി പി ജയരാജൻ. സി പി എം സംസ്ഥാന സമിതിയിലാണ് ജയരാജൻ തന്റെ എതിർപ്പ് അറിയിച്ചത്. പി ശശി മുമ്പ് ചെയ്ത തെറ്റുകൾ ആവർത്തിക്കാൻ സാദ്ധ്യതയുണ്ടെന്നും നിയമനത്തിൽ ജാഗ്രതയും സൂക്ഷ്മതയും വേണമെന്നും പി ജയരാജൻ പറഞ്ഞു. എന്നാൽ വിവരങ്ങൾ നേരത്തെ തന്നെ അറിയിക്കണമായിരുന്നെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.
സംസ്ഥാന സമിതിയംഗമായ താൻ കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്യുമ്പോഴാണ് അഭിപ്രായങ്ങൾ പറയുന്നതെന്നും തീരുമാനം പുനപരിശോധിക്കണമെന്നും ജയരാജൻ മറുപടി നൽകി. ജയരാജന്‍റെ എതിർപ്പ് നിലനിൽക്കെ തന്നെ സംസ്ഥാന സമിതിയോഗം പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി തീരുമാനിക്കുകയായിരുന്നു. ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിച്ച പരിചയവും പിണറായിക്കുള്ള വിശ്വസ്തതയുമാണ് പി ശശിക്ക് അനുകൂലമായത്. നായനാർ മന്ത്രിസഭയിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനി പി ശശിയായിരുന്നു.