
ന്യൂഡൽഹി: മാസ്ക് ഉപയോഗം വീണ്ടും കർശനമാക്കി ഡൽഹി. മാസ്ക് ധരിക്കാത്തവരിൽ നിന്ന് 500രൂപ പിഴ ഈടാക്കാനാണ് ഡൽഹി ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനിച്ചത്. കൊവിഡ് പരിശോധനയും വാക്സിനേഷനും വർദ്ധിപ്പിക്കാനും ലഫ്. ഗവർണർ അനിൽ ബെയ്ജാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ അറുപത് ശതമാനം വർദ്ധനവാണ് റിപ്പോർട്ട് ചെയ്തതത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് രാജ്യതലസ്ഥാനത്താണ്. 623പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. നിയന്ത്രണങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചെങ്കിലും സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേയ്ക്ക് മാറില്ല.
അതേസമയം, കഴിഞ്ഞ 24മണിക്കൂറിനിടെ 2067പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 40മരണവും റിപ്പോർട്ട് ചെയ്തു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കേരളമാണ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്. നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കാൻ ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.