
കോഴിക്കോട്: മുസ്ലീം ലീഗ് വൈകാതെ ഇടതുമുന്നണിയിലെത്തുമെന്ന് ബി.ജെ.പി പറഞ്ഞത് ശരിയാവുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഇ.പി. ജയരാജൻ പറഞ്ഞത് അദ്ദേഹത്തിൻ്റെ ആഗ്രഹം മാത്രമല്ല, സി.പി,എമ്മിൻ്റെ നിലപാട് കൂടിയാണ്. ദ്വിരാഷ്ട്രവാദത്തിനും ജിന്നയ്ക്കും പരസ്യ പിന്തുണ നൽകിയ ഒരേ ഒരു പാർട്ടിയേ ഇന്ത്യയിലുള്ളൂ അത് കമ്യൂണിസ്റ്റ് പാർട്ടിയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
സി. പി. എമ്മിന്റെ സ്വാഭാവിക സഖ്യകക്ഷി ലീഗാണ്. നയത്തിലും പരിപാടികളിലും ഇന്ത്യാവിരുദ്ധത ഇരുകൂട്ടർക്കും രക്തത്തിലലിഞ്ഞതാണ്. ന്യൂനപക്ഷ വർഗീയതയെ കോടിയേരി ഉൾപ്പെടെയുള്ളവർ ന്യായീകരിച്ചത് ലീഗിൻ്റെ വരവിന് മുന്നൊരുക്കമാണ്. 2024 പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ഇടത്- ജിഹാദി- കോൺഗ്രസ് സഖ്യത്തിനുള്ള ഗൂഢാലോചനയാണ് പാർട്ടി കോൺഗ്രസിൽ നടന്നത്. പോപ്പുലർ ഫ്രണ്ടുമായും സഖ്യമുണ്ടാക്കാനാണ് സി.പി.എമ്മിൻ്റെ നീക്കം. സി.പി.ഐയുടെത് ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാനുള്ള ലീഗ് വിരുദ്ധത മാത്രമാണെന്നും സുരേന്ദ്രൻ പറഞ്ഞു.