nimishapriya

ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ കാത്ത് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി മദ്ധ്യസ്ഥ സംഘം ഉടൻ യെമനിലേക്ക് തിരിക്കും. വധശിക്ഷ ഒഴിവാക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെയും സഹമന്ത്രി വി മുരളീധരന്റെയും നേതൃത്വത്തിൽ മോചനം സംബന്ധിച്ച ച‌ർച്ചകൾക്കായി യോഗം ചേർന്നു. ദയാധനത്തിനായുള്ള നടപടികൾ ഏകോപിപ്പിക്കുന്നതിനായി യോഗത്തിന് പിന്നാലെ എംബസിക്ക് നിർദേശം നൽകി.

ദയാധനത്തെപ്പറ്റി ച‌ർച്ചചെയ്യാൻ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം തയ്യാറാണെന്ന് യെമൻ അധികൃതർ അറിയിച്ചിരുന്നു. യെമൻ ഉദ്യോഗസ്ഥർ ജയിലിലെത്തി നിമിഷപ്രിയയെ കണ്ടു. തലാലിന്റെ കുടുംബം ദയാധനമായി 50 ദശലക്ഷം യെമൻ റിയാൽ (ഒന്നരക്കോടിയോളം രൂപ) ആവശ്യപ്പെട്ടുവെന്നും റംസാൻ അവസാനിക്കും മുൻപ് തീരുമാനം അറിയിക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പത്ത് ദശലക്ഷം യെമൻ റിയാൽ കോടതി ചെലവ് ഇനത്തിൽ പിഴയും നൽകണം.

മനപ്പൂര്‍വ്വമല്ലാതെ സംഭവിച്ച പാളിച്ചയാണെന്നും മരിച്ച തലാലിന്റെ കുടുംബവും യെമന്‍ ജനതയും ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നും അമ്മയ്ക്ക് അയച്ച കത്തില്‍ നിമിഷപ്രിയ പറഞ്ഞിരുന്നു. തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണു നിമിഷപ്രിയ. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദ്ധാനവുമായി എത്തിയ തലാൽ പാസ്പോർട്ട് പിടിച്ചെടുത്തു ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നായിരുന്നു നിമിഷപ്രിയ വാദിച്ചിരുന്നത്.