
ബംഗളൂരു: ഉഡുപ്പിയിലെ വിദ്യോദയ പി.യു കോളേജിൽ
കോടതി ഉത്തരവ് പാലിക്കാതെ ഹിജാബ് ധരിച്ച് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാനെത്തിയ രണ്ട് വിദ്യാർത്ഥിനികളെ അധികൃതർ പരീക്ഷ എഴുതാൻ സമ്മതിക്കാതെ മടക്കി അയച്ചു. ഹിജാബ് വിവാദത്തിൽ ആദ്യം പരാതി നൽകിയ അലിയ ആസാദി, രെഷാം എന്നീ വിദ്യാർത്ഥിനികളാണ് ഹിജാബ് ധരിച്ച് പരീക്ഷ എഴുതാനെത്തിയത്.
ഹാൾ ടിക്കറ്റുമായി പരീക്ഷാ ഹാളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ തടഞ്ഞത്. മുക്കാൽ മണിക്കൂറോളം വിദ്യാർത്ഥിനികൾ സ്‌കൂൾ അധികൃതരെ കാര്യങ്ങൾ ധരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും കോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടി പരീക്ഷ എഴുതാൻ സമ്മതിക്കാനാവില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ പരീക്ഷ ബഹിഷ്‌കരിച്ച് തിരിച്ചുപോയി.
പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ രണ്ടാംഘട്ടബോർഡ് പരീക്ഷയ്ക്കാണ് വെള്ളിയാഴ്ച കർണാടകയിൽ തുടക്കമായത്. സംസ്ഥാന സർക്കാരിന്റെ ഹിജാബ് നിരോധനം ശരിവച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്നുണ്ടെങ്കിലും ഹിജാബ് ധരിച്ച് കൊണ്ട് തന്നെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആലിയ ആസാദി കഴിഞ്ഞയാഴ്ചയും മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ, അനുവാദം നൽകിയിരുന്നില്ല. തുടർന്നാണ് ഹിജാബ് ധരിച്ച് കൊണ്ട് തന്നെ ഇവർ പ്രതിഷേധമെന്ന രീതിയിൽ പരീക്ഷയ്‌ക്കെത്തിയത്.
സംസ്ഥാന സർക്കാരിന്റെ ഹിജാബ് നിരോധനത്തിനെതിരായ 15 പരാതികളാണ് കർണാടക ഹൈക്കോടതി തള്ളിയത്. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ഹിജാബ് ധരിക്കുകയെന്നത് അവിഭാജ്യ ഘടകമല്ലെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്.