
തിരുവനന്തപുരം: ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലൻസ് ഡയറക്ടറെയും ജയിൽ മേധാവിയെയും ട്രാൻസ്പോർട്ട് കമ്മിഷണറെയും മാറ്റി സംസ്ഥാനത്ത് പൊലീസ് സേനയുടെ തലപ്പത്ത് വൻഅഴിച്ചുപണി. സുദേഷ് കുമാർ ജയിൽ മേധാവിയാകും. എസ് ശ്രീജിത്തിനെ ട്രാൻസ്പോർട്ട് കമ്മിഷണറായി നിയമിച്ചു. ജയിൽ മേധാവി സ്ഥാനത്ത് നിന്ന് മാറുന്ന ഷെയ്ക്ക് ധർവേസ് സാഹിബാണ് പുതിയ ക്രൈം ബ്രാഞ്ച് മേധാവി.
ട്രാൻസ്പോർട് കമ്മീഷണറായിരുന്ന എം ആർ അജിത് കുമാർ വിജിലൻസ് മേധാവിയാകും.നടിയെ ആക്രമിച്ച കേസും, ഇതുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസും വഴിത്തിരിവിൽ നിൽക്കേയാണ് ക്രൈം ബ്രാഞ്ച് മേധാവിയുടെ മാറ്റം. ദിലീപിന്റെ അഭിഭാഷകനെതിരായ ചോദ്യം ചെയ്യൽ നീക്കത്തെ തുടർന്നുള്ള പരാതികളാണ് ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റാൻ കാരണമെന്നാണ് സൂചന. നടിയെ ആക്രമിച്ച കേസില്‍ എ.ഡി.ജി.പി ശ്രീജിത്തിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകര്‍ പരാതി നല്‍കിയിരുന്നു. അഡ്വ. ഫിലിപ്പ് ടി വര്‍ഗ്ഗീസ് മുഖേനയാണ് സര്‍ക്കാരിന് പരാതി നല്‍കിയത്. അന്വേഷണ സംഘം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചാണ് എഡിജിപി ശ്രീജിത്ത് ഉള്‍പ്പെട്ട അന്വേഷണ സംഘത്തിനെതിരെ ദിലീപിന്റെ അഭിഭാഷകര്‍ പരാതി നല്‍കിയിരിക്കുന്നത്.അന്വേഷണ സംഘം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി പരാതിയില്‍ ആരോപിക്കുന്നുണ്ട്
വിജിലൻസ് ഡയറക്ടർ സുദേഷ് കുമാറിനെതിരെ ഡിജിപി ടോമിൻ തച്ചങ്കരി പരാതി നൽകിയിരുന്നു. പ്രമുഖ സ്വർണാഭരണ ശാലയിൽ നിന്നും ആഭരണം വാങ്ങിയ ശേഷം കുറഞ്ഞ തുക നൽകിയെന്ന പരാതിയും വിജിലൻസ് ഡയറക്ടർക്കെതിരെയുണ്ടായിരുന്നു. ആഭ്യന്തര സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞതോടെയാണ് മാറ്റം.