v

മുംബയ്: ആവേശോജ്വലവും അവസാന ഓവറിൽ നാടകീയ രംഗങ്ങളും കണ്ട ഐ.പി.എൽ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് 15 റൺസിന് ഡൽഹി ക്യാപിറ്റൽസിനെ കീഴടക്കി പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. സീസണിലെ മൂന്നാം സെഞ്ച്വറിയുമായി നിറഞ്ഞാടിയ ഇംഗ്ലീഷ് ഓപ്പണർ ജോസ് ബട്ട്‌ലറുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ പിൻബലത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് എന്ന കൂറ്റൻ ടോട്ടൽ നേടി. മറുപടിക്കിറങ്ങിയ രാജസ്ഥാൻ മികച്ച രീതിയിൽ പോരാടിയെങ്കിലും 20 ഓവറിൽ 207/8ൽ അവരുടെ വെല്ലുവിളി അവസാനിച്ചു.

അവസാന ഓവറിൽ ഡൽഹിക്ക് ജയിക്കാൻ 36 റൺസ് വേണമായിരുന്നു. ഒബെദ് മക്കോയി എറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തും റോവ്‌മാൻ പവൽ സിക്സടിച്ചതോടെ മത്സരം ആവേശക്കൊടുമുടിയിലായി. ഇതിൽ മൂന്നാം പന്ത് നോബാളാണെന്ന് വാദിച്ച് ഡൽഹി താരങ്ങൾ രംഗത്തെത്തിയതോടെ മത്സരത്തിന് വിവാദമാനം കൈവന്നു. ഫുൾടോസ് ആയി വന്ന പന്തിന്റെ ഉയരമായിരുന്നു പ്രശ്നം. എന്നാൽ അംപയ‌ർ നോബാൾ പരിശോധിക്കാൻ തയ്യാറാകാതെ വന്നതോടെ ഡഗൗട്ടിൽ നിന്ന് ഡൽഹി നായകൻ റിഷഭ് പന്ത് ബാറ്റർമാരെ തിരിച്ചു വിളിക്കാൻ ശ്രമിച്ചു. ഡൽഹിയുടെ കോച്ചിംഗ് സ്റ്റാഫംഗം ഗ്രൗണ്ടിലെത്തി അമ്പയർമാരോട് തർക്കിച്ചു. എന്നാൽ അമ്പയർമാർ തീരുമാനത്തിൽ ഉറച്ചു നിന്നു. തുടർന്ന് മൂന്ന് പന്തിൽ രണ്ട് റൺസ് വഴങ്ങി പവലിന്റെ വിക്കറ്റും എടുത്ത മക്കോയി മികച്ച തിരിച്ചുവരവ് നടത്തി രാജസ്ഥാന്റെ ജയം ഉറപ്പിക്കുകയായിരുന്നു. പവൽ 15 പന്തിൽ 5 സിക്സുൾപ്പെടെ 36 റൺസ് നേടി. പന്ത് (44), ലളിത് യാദവ് (37) പ്രിഥ്വി ഷാ (37), വാർണർ (28) എന്നിവരും ഡൽഹിക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. രാജസ്ഥാനായി പ്രസിദ്ധ് കൃഷ്ണ മൂന്നും അശ്വിൻ രണ്ടും വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് ബട്ട്‌ലറും ദേവ്ദത്ത് പടിക്കലും ഗംഭീര തുടക്കമാണ് നൽകിയത്. 65 പന്ത് നേരിട്ട ബട്ട്‌ലർ 9 വീതം സിക്സും ഫോറും ഉൾപ്പെടെ 116 റൺസാണ് നേടിയത്. ഒന്നാം വിക്കറ്റിൽ അർദ്ധ സെഞ്ച്വറി നേടിയ ദേവ്ദത്ത് പടിക്കലിനൊപ്പം (35 പന്തിൽ 54) 15.1 ഓവറിൽ 155 റൺസിന്റെ കൂട്ടുകെട്ട് ബട്ട്‌ലർ പടുത്തുയർത്തി. പടിക്കൽ ഖലീലിന്റെ പന്തിൽ പുറത്തായ ശേഷം എത്തിയ ക്യാപ്ടൻ സഞ്ജു സാംസണും നിറഞ്ഞാടി. പുറത്താകാതെ 19 പന്തിൽ 5 ഫോറും 3 സിക്സും ഉൾപ്പെടെ 46 റൺസാണ് സഞ്ജു  നേടിയത്. ഹെറ്റ്‌മേയർ സഞ്ജുവിനൊപ്പം 1 റൺസുമായി പുറത്താകാതെ നിന്നു.