പ്രണയവിശേഷങ്ങൾ ഇതാദ്യമായി തുറന്നുപറഞ്ഞ് സച്ചിൻദേവ് എം.എൽ.എയും തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രനും. ചിങ്ങത്തിലാണ് വിവാഹം
നാല് വർഷം മുമ്പ് സാങ്കേതിക സർവകലാശാലയ്ക്കെതിരായ സമരം കൊടുമ്പിരിക്കൊണ്ട സമയം. സമരങ്ങളുടെ ഭാഗമായി എസ്.എഫ്.ഐ സംസ്ഥാനസെക്രട്ടറിയായിരുന്ന സച്ചിൻദേവ് തിരുവനന്തപുരത്ത് വരുമ്പോഴാണ് ആര്യ രാജന്ദ്രനെ ആദ്യമായി കാണുന്നത്. സംഘടനാപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസിൽ വച്ചായിരുന്നു രണ്ടാമത്തെ പരിചയപ്പെടൽ. പിന്നീട് പലതവണ എസ്.എഫ്.ഐ ക്യാമ്പുകളിൽ വച്ച് കാണുകയും സൗഹൃദം പുതുക്കുകയും ചെയ്തു. കൂടുതൽ അടുത്ത് കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങിയതോടെ ഒരുമിച്ച് ജീവിച്ചാലോയെന്ന് ഇരുവരും ചിന്തിക്കുകയായിരുന്നു. സച്ചിനാണ് പ്രണയം ആദ്യം തുറന്നുപറഞ്ഞത്.
ആര്യ: പ്രണയമെന്നൊരു ചിന്ത വന്നപ്പോൾ തന്നെ സച്ചിനേട്ടൻ ആദ്യം പറഞ്ഞത് വീട്ടിൽ സംസാരിക്കാമെന്നായിരുന്നു. ഞാൻ ആദ്യം എന്റെ ചേട്ടനോടാണ് കാര്യം പറഞ്ഞത്. പിന്നീട് അച്ഛനമ്മമാരോട് പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ സച്ചിനേട്ടൻ വീട്ടിൽ വരികയായിരുന്നു.
സച്ചിൻ: ആര്യ മേയറാകുന്നതിനൊക്കെ മുമ്പാണിത്. ഇങ്ങനെയൊരു താത്പര്യമുണ്ടെന്നും മുന്നോട്ട് പോകാൻ ആലോചിച്ചാൽ എന്താണ് അഭിപ്രായമെന്നും ആര്യയുടെ വീട്ടുകാരോട് ഞാൻ ചോദിച്ചു. നിങ്ങളുടെ സ്വാതന്ത്ര്യമാണെന്നായിരുന്നു ആര്യയുടെ അച്ഛന്റെ മറുപടി. ആര്യ തന്നെ തീരുമാനമെടുക്കട്ടെയെന്നും വ്യക്തമാക്കി. ജീവിതമാകുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളെപ്പറ്റി അമ്മ സൂചിപ്പിച്ചു. അതിനുശേഷമാണ് ഞാൻ എന്റെ അമ്മയോട് കാര്യം പറഞ്ഞത്. അമ്മ വഴി പ്രണയം അച്ഛനും അറിഞ്ഞു.തദ്ദേശതിരഞ്ഞെടുപ്പ് വന്നതോടെ ആര്യ മത്സരിച്ച് മേയറായി.പിന്നീട് തിരക്കിന്റെ കാലമായിരുന്നു. സംസാരിക്കാൻ എപ്പോഴാണോ സമയം വന്നുചേരുന്നത് അപ്പോഴാണ് സംസാരിക്കുന്നത്.
ആര്യ: എന്ത് പ്രശ്നമുണ്ടെങ്കിലും ഞങ്ങൾ ഫോണിൽ വിളിക്കും. തിരുവനന്തപുരം ജില്ലയിലെ പാർട്ടി ഔദ്യോഗികമായി പിന്തുണ നൽകുന്നുണ്ട്,അടുപ്പമായശേഷം എല്ലാക്കാര്യങ്ങളിലും വ്യക്തിപരമായി പിന്തുണ നൽകുന്നത് സച്ചിനേട്ടനാണ്.പൊളിറ്റിക്കൽ ഗൈഡൻസും ചേട്ടൻ നൽകാറുണ്ട്.
സച്ചിൻ: ഉത്തരവാദിത്വപ്പെട്ട പാർട്ടി നേതാക്കളോട് പ്രണയത്തെപ്പറ്റി സൂചിപ്പിച്ചിരുന്നു. പാർട്ടി അനുമതിയെന്നത് മാദ്ധ്യമ വ്യാഖ്യാനമാണ്. പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ് ചെയ്തത്. നമ്മുടെ രക്ഷിതാക്കളെപോലെയാണ് നേതാക്കൾ സംസാരിച്ചത്. സൗമ്യമായാണ് വിവിധ ചുമതല വഹിക്കുന്ന നേതാക്കൾ ഉപദേശങ്ങൾ നൽകിയത്. ഔദ്യോഗികമായി കാര്യങ്ങളിലേക്ക് കടന്നപ്പോൾ രണ്ട് ജില്ലകളിലേയും പാർട്ടി സെക്രട്ടറിമാരുമായി സംസാരിച്ചിരുന്നു.
ആര്യ: പൊതുവെ എസ്.എഫ്.ഐക്കാരായ ആൺകുട്ടികൾ ദേഷ്യക്കാരാണെന്ന് പറയാറുണ്ട്. അത് സത്യമല്ല . അപൂർവ്വമായി ദേഷ്യപ്പെടുന്ന ആളാണ് സച്ചിനേട്ടൻ. നമ്മളെ മനസിലാക്കുന്ന ആളാണ്.
സച്ചിൻ: ആര്യ കാര്യങ്ങളെ വൈകാരികമായി കാണാറുണ്ട്. എന്താണോ മനസിൽ തോന്നുന്നത് അത് പ്രകടിപ്പിക്കും. ഞാൻ നിയന്ത്രിച്ച് മാത്രമേ സംസാരിക്കാറുള്ളൂ.ശരിയെന്ന് തോന്നുന്നത് ആര്യ പറയും. നല്ല സ്വഭാവമാണത്. ഉളളിൽ മറ്റൊന്നും വച്ചുകൊണ്ടല്ല ആര്യ ദേഷ്യപ്പെടുന്നത്. വിഷയത്തെപ്പറ്റി കൃത്യമായി പഠിച്ച് മാത്രമേ പ്രതികരിക്കാവൂവെന്ന് ആര്യയോട് പറഞ്ഞിട്ടുണ്ട്. പക്ഷേ വല്ലാതെ ഡയറക്ട് ചെയ്യാൻ ഞാൻ നിന്നിട്ടില്ല. രാഷ്ട്രീയവും ആശയവും ഇത് രണ്ടും മാത്രമാണ് ഞങ്ങൾ തമ്മിലുളള സാമ്യതകൾ. മറ്റ് സാമ്യതകളൊന്നും ഞങ്ങൾ തമ്മിലില്ല. ചിങ്ങത്തിൽ കല്യാണം കാണും. തിരുവനന്തപുരത്ത് വച്ച് നടത്താനാണ് ആലോചിക്കുന്നത്. ഉചിതമായ സ്ഥലത്ത് വച്ച് നടത്തും. പാർട്ടി വിവാഹം എന്നൊരു വിവാഹമില്ല. പാർട്ടിക്ക് യോജിക്കാവുന്ന വിവാഹശൈലിയുണ്ടാകാം. മതാചരങ്ങളൊന്നും ഉണ്ടാകില്ല.

ആര്യ: മതേതര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണം. പക്ഷേ നിർബന്ധിക്കരുത്. വിവാഹം വ്യക്തിപരമായ തീരുമാനമാണ്. നിങ്ങൾ ഇങ്ങനയേ വിവാഹം കഴിക്കാവൂ എന്ന് പറയുന്നത് ജനാധിപത്യമല്ല.
സച്ചിൻ: ആരുടെയും കണ്ണുവെട്ടിച്ച് യാത്രകളൊന്നും ഞങ്ങൾ നടത്തിയിട്ടില്ല. അത് ഒഴിവാക്കാൻ വേണ്ടിയാണ് ആദ്യമേ വീട്ടിൽ കാര്യം അവതരിപ്പിച്ചത്. എസ്.എഫ്.ഐ കമ്മിറ്റി കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ചായ കുടിക്കാനൊക്കെ ഒരുമിച്ച് പോയിട്ടുണ്ട്. ഒരുപാട് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. വിവാഹം കഴിഞ്ഞുളള യാത്രകളിൽ സുഹൃത്തുക്കൾക്കൊപ്പം ആര്യയുമുണ്ടാകുമല്ലോയെന്നത് സന്തോഷമാണ്.
ആര്യ: എപ്പോഴും സന്തോഷമുളള വീടാണ് സച്ചിനേട്ടന്റേത്. അച്ഛനും അമ്മയും സഹോദരിയുമെല്ലാം നല്ല തമാശ പറയും. എല്ലാവർക്കും സ്നേഹമാണ്. കോഴിക്കോടിന്റെ പ്രത്യേകതയാകും അത്. വീട് ഓക്കെയാണോ, ഞാൻ യോജിച്ച് പോകുമോയെന്നെല്ലാം സച്ചിനേട്ടൻ ആദ്യമൊക്കെ ചോദിക്കുമായിരുന്നു. ഇപ്പോൾ ചോദിക്കാറില്ല.
സച്ചിൻ: ഞങ്ങൾ ഇതുവരെ ഒരുമിച്ച് സിനിമ കണ്ടിട്ടില്ല. ഞാൻ തിയേറ്ററിൽ പോയി സിനിമകൾ സ്ഥിരമായി കാണാറില്ല.
ആര്യ: തമാശ സിനിമകളോടാണ് എനിക്കിഷ്ടം. എന്റെ അമ്മയും സച്ചിനേട്ടനുമൊന്നും അധികസമയം ഇരുന്ന് സിനിമയൊന്നും കാണാറില്ല.
സച്ചിൻ: പ്രണയം വൈകാരികമായ അനുഭവമാണ്. ഞങ്ങൾ പ്രണയിച്ച് കൊണ്ടേയിരിക്കുകയാണ്. അതിൽ യോജിപ്പുകളും വിയോജിപ്പുകളുമുണ്ടാകും. ആര്യ വ്യക്തിപരമായ ഒരു തീരുമാനമെടുത്താൽ ഞാനത് അംഗീകരിക്കേണ്ടി വരും.
ആര്യ: ബീച്ചിലും മ്യൂസിയത്തും പോയിരിക്കുന്നത് മാത്രമല്ല പ്രണയം.
സച്ചിൻ: പ്രണയത്തിൽ എല്ലാം യെസ് ആയിരിക്കില്ല. ചിലയിടത്ത് നോ കൂടിയുണ്ടാകും.
നോയും യെസും ചേർന്നതാണ് പ്രണയം. ആര്യ പറയുന്ന നോയെ കൂടി അംഗീകരിക്കാൻ കഴിഞ്ഞാലേ എനിക്ക് ആര്യയെ സ്നേഹിക്കാൻ പറ്റുകയുളളൂ. പെൺകുട്ടി നോ പറഞ്ഞാൽ അതുവരെ പ്രണയിച്ച ആൺകുട്ടി അവളെ ആക്രമിക്കുകയാണ്. നോയും യെസും അംഗീകരിക്കുന്നവർക്ക് മാത്രമേ ശരിക്കും പ്രണയിക്കാൻ സാധിക്കുകയുളളൂ.
ആര്യ: സേവ് ദി ഡേറ്റിനെപ്പറ്റിയൊക്കെ എല്ലാവരും ചോദിക്കുന്നുണ്ട്. അതിനെപ്പറ്റിയൊന്നും ചിന്തിച്ചിട്ടില്ല. പ്രവർത്തന മേഖലകൾ രണ്ട് ജില്ലയാണെന്നുളളത് വിവാഹശേഷം ബുദ്ധിമുട്ടാകില്ല.
വിവാഹശേഷം നിയമസഭാ സമ്മേളനത്തിന് തിരുവനന്തപുരത്ത് എത്തിയാൽ എം.എൽ.എ ഹോസ്റ്റലിൽ നിന്നാകുമോ ആര്യയുടെ വീട്ടിൽ നിന്നാകുമോ നിയമസഭയിലേക്കുളള യാത്രയെന്ന സച്ചിനോടുളള ചോദ്യത്തോട് ആര്യ മറുപടി പറഞ്ഞു.' ആര്യയുടെ വീടെന്നൊരു വീടില്ല. അതിനി സച്ചിനേട്ടന്റേയും കൂടി വീടാണ്..."
(ലേഖകന്റെ ഫോൺ: 8075157166)