
കണ്ണൂർ: സിപിഎം പ്രവർത്തകനായ ഹരിദാസിനെ വധിച്ച കേസിലെ മുഖ്യപ്രതി പാറക്കണ്ടി നിജിൽ ദാസിനെ(38) കുടുക്കിയത് രാത്രി സമയത്ത് ഭാര്യയുമായുള്ള വാട്സാപ്പ് ചാറ്റ്. ഭാര്യയുടെ ഫോൺ പരിശോധിച്ചതോടെയാണ് പ്രതി വലയിലായത്. നിജിൽ ഭാര്യയുമായി ഫോണിൽ ബന്ധപ്പെടുന്നുണ്ട് എന്ന കാര്യം അറിഞ്ഞതോടെ ടവർ ലൊക്കേഷൻ പരിശോധിച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
സിപിഎം നേതാവിനെ വധിച്ച പ്രതി സിപിഎം ശക്തികേന്ദ്രങ്ങളിൽ തന്നെ ഒളിവിൽ കഴിഞ്ഞു എന്നത് പൊലീസിനെ തന്നെ അമ്പരപ്പിച്ച കാര്യമാണ്. പ്രതി ഒളിവിൽ കഴിഞ്ഞ വീടിന് നേരെ ഇന്നലെ രാത്രി ബോംബേറും ഉണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ നിന്നും വെറും 200മീറ്റർ അകലെയാണ് സംഭവം നടന്നത്. പ്രതി താമസിച്ചിരുന്ന വീടിന് സമീപമാണ് പിണറായി എസ്‌ഐയും താമസിക്കുന്നത്.
പിണറായി പാണ്ട്യാലമുക്കിലെ പ്രശാന്തിന്റെ വീട്ടിലാണ് നിജിൽ ദാസ് ഒളിവിൽ താമസിച്ചത്. പ്രതിയെ സഹായിച്ച കേസിൽ പ്രശാന്തിന്റെ ഭാര്യയും അദ്ധ്യാപികയുമായ രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന പ്രശാന്ത് സിപിഎം അനുഭാവിയായാണ് നാട്ടിൽ അറിയപ്പെടുന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് പ്രശാന്തിന്റെ വീട്ടിൽ നിന്നും നിജിൽ ദാസിനെ പൊലീസ് പിടികൂടിയത്. ന്യൂ മാഹി എസ്ഐമാരായ വിപിൻ, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം വീടുവളഞ്ഞാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ഫെബ്രുവരി 28നാണ് പുന്നോൽ ഹരിദാസൻ കൊല്ലപ്പെട്ടത്. ആദ്യഘട്ടത്തിൽ നിജിലിനെ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും പിന്നീടുള്ല അന്വേഷണത്തിൽ ഇയാളുടെ പങ്ക് വ്യക്തമായി. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും തള്ലിയിരുന്നു. കേസിൽ രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്.