
പാരീസ് : ഫ്രാൻസിൽ രണ്ടാം റൗണ്ട് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇന്ത്യൻ സമയം രാവിലെ 11.30 മുതൽ രാത്രി 11.30 വരെയാണ് വോട്ടെടുപ്പ്. അർദ്ധ രാത്രിയ്ക്ക് ശേഷം എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. തിങ്കളാഴ്ച രാവിലെയോടെ പുതിയ പ്രസിഡന്റാരാണെന്ന ഔദ്യോഗിക ഫലം പുറത്തുവരും.
ഏപ്രിൽ 10ന് നടന്ന ഒന്നാം റൗണ്ടിൽ മുന്നിലെത്തിയ നിലവിലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും രണ്ടാം സ്ഥാനത്തെത്തിയ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥി മരീൻ ലെ പെന്നുമാണ് ഇന്ന് ഏറ്റുമുട്ടുന്നത്. 12 സ്ഥാനാർത്ഥികൾ മത്സരിച്ച ആദ്യ റൗണ്ടിൽ മാക്രോൺ 27.8 ശതമാനം വോട്ടുകൾ നേടിയപ്പോൾ പെന്നിന് ലഭിച്ചത് 23.1 ശതമാനം വോട്ടുകളാണ്.
ആദ്യ റൗണ്ടിൽ ഒന്ന്, രണ്ട് സ്ഥാനത്തെത്തുന്ന സ്ഥാനാർത്ഥികളാണ് രണ്ടാം റൗണ്ടിൽ മത്സരിക്കുന്നത്. മേയ് 13ന് പുതിയ പ്രസിഡന്റ് അധികാരമേൽക്കും. രണ്ടാം റൗണ്ടിന്റെ പ്രചാരണം ഇന്ന് അവസാനിക്കും.
തുടരുമോ മാക്രോൺ ?
ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് ലാ റിപ്പബ്ലിക് ഓൺ മാർഷ് പാർട്ടി സ്ഥാനാർത്ഥിയായ ഇമ്മാനുവൽ മാക്രോൺ. ഇന്ന് വിജയിച്ചാൽ 20 വർഷത്തിനിടെ രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റ് എന്ന നേട്ടം അദ്ദേഹത്തിന് സ്വന്തമാകും. റഷ്യ - യുക്രെയിൻ വിഷയത്തിൽ മാക്രോൺ മദ്ധ്യസ്ഥത ശ്രമങ്ങൾ നടത്തിയിരുന്നു. എതിർ സ്ഥാനാർത്ഥി 53കാരിയായ പെൻ 2017ലും രണ്ടാം റൗണ്ടിൽ മാക്രോണിനോട് ഏറ്റുമുട്ടിയിരുന്നു.
റഷ്യൻ അനുകൂല മനോഭാവമുള്ള പെൻ താൻ അധികാരത്തിലെത്തിയാൽ രാജ്യത്ത് പൊതുസ്ഥലങ്ങളിൽ മുസ്ലിം ശിരോവസ്ത്രങ്ങൾ നിരോധിക്കുമെന്ന് പറഞ്ഞതും കുടിയേറ്റ വിരുദ്ധ നിലപാട് പ്രകടിപ്പിച്ചതും ന്യൂനപക്ഷങ്ങൾക്കിടെ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിലെ വർദ്ധനയും പണപ്പെരുപ്പവുമാണ് പെൻ മാക്രോണിനെതിരെ ആയുധമാക്കിയിരിക്കുന്നത്. ഫ്രാൻസിനെ യൂറോപ്യൻ യൂണിയനിൽ നിന്ന് വേർപെടുത്തണമെന്നാണ് മൂന്നാം തവണയും പ്രസിഡന്റ് തിരഞ്ഞെടുപ്പ് നേരിടുന്ന പെന്നിന്റെ നിലപാട്.