reshma

കണ്ണൂർ: സി പി എം പ്രവർത്തകൻ ഹരിദാസ് വധക്കേസിലെ പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടാണ് ആർ എസ് എസ് പ്രവർത്തകൻ നിജിൽദാസിന് രേഷ്മ ഒളിത്താവളം ഒരുക്കിയതെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു. രേഷ്മയുടെ ജീവന് ഭീഷണിയുണ്ടെന്നും കൂടുതൽ ചോദ്യം ചെയ്യണമെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

നിജില്‍ദാസിനെ തലശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് റിമാന്‍ഡ് ചെയ്തിരുന്നു. ഇയാൾ കേസിലെ 14-ാം പ്രതിയാണ്. കേസില്‍ 15-ാം പ്രതിയാണ് രേഷ്മ. ഒരുവര്‍ഷമായി നിജിൽദാസിനെ അറിയാമെന്നും വീട്ടില്‍ വരാറുണ്ടെന്നും രേഷ്മ പൊലീസിന് മൊഴി നല്‍കി.


അതേസമയം, രേഷ്മയ്‌ക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്തത് കള്ളക്കേസാണെന്ന് അഭിഭാഷകൻ പ്രതികരിച്ചു. രേഷ്മ നിരപരാധിയാണ്. പിണറായിയിലെ വീട്ടിൽ താമസിക്കുന്ന സമയത്ത് നിജിൽദാസ് ഹരിദാസ് വധക്കേസിലെ പ്രതിയല്ല. മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്. സ്ത്രീയായിട്ടും രാത്രിയിൽ അന്യായമായി സ്റ്റേഷനിൽ നിർത്തി. യുവതിക്കെതിരെ സൈബർ ആക്രമണമുണ്ടായിട്ടും കേസെടുത്തില്ല-അഭിഭാഷകൻ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.