
സുൽത്താൻ ബത്തേരി : ഗുണ്ടൽപേട്ടക്കടുത്ത കുത്തന്നൂരിൽ ഇന്നലെ വാഹനാപകടത്തിൽ മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് നീക്കം ചെയ്യാൻ ആംബുലൻസ് ലഭിച്ചില്ല. റോഡിൽ കിടന്ന മൃതദേഹം അവസാനം അംബാസിഡർ കാറിലാണ് ഗുണ്ടൽപേട്ട ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപകടത്തിൽ കമ്പളക്കാട് പുവനാരികുന്നിൽ നടുക്കണ്ടി വീട്ടിൽ അബ്ദുവിന്റെ മകൻ അജ്മൽ (21), ബന്ധുവായ കോഴിക്കോട് കൂരാച്ചുണ്ട് ചീനിയൻ വീട്ടിൽ അബ്ദുൾസലാമിന്റെ മകൻ മുഹമ്മദ് അൽത്താഫ് (21) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് പച്ചക്കറിയുമായി ഗുണ്ടൽപേട്ടഭാഗത്ത് നിന്ന് വരുകയായിരുന്ന ഗുഡ്സ് പിക്കപ്പ് ജീപ്പിൽ എതിരെ വന്ന കർണാടക മിൽമയുടെ വാഹനവുമായി കൂട്ടിയടിച്ചത്. അപകടത്തിൽ ഗുഡ്സ് മറിഞ്ഞു. വാഹനത്തിന്റെ അടിയിൽപ്പെട്ട ഇരുവരും തൽക്ഷണം മരിച്ചു. ഓടികൂടിയ നാട്ടുകാരും അതുവഴി വന്ന മറ്റ് വാഹനങ്ങളിലെ യാത്രക്കാരും അപകടത്തിൽപ്പെട്ടവാഹനം ഉയർത്തി ഇരുവരെയും പുറത്തെടുത്തു. എന്നാൽ മരണം സംഭവിച്ചതോടെ മൃതദേഹം നീക്കം ചെയ്യാൻ ആംബുലൻസിന്റെ സഹായംതേടിയെങ്കിലും കിട്ടിയില്ല.
കർണാടകയിൽ വെച്ച് അപകടം സംഭവിക്കുന്ന ആളുകൾക്ക് ആശുപത്രിയിലെത്തുന്നതിന് വേണ്ട ആംബുലൻസിന്റെ സഹായം ഇതിന് മുമ്പും കിട്ടാത്ത സംഭവം ഉണ്ടായിട്ടുണ്ട്. പട്ടണങ്ങളിലൊഴിച്ചുള്ള പ്രദേശങ്ങളിൽ അപകടം സംഭവിച്ചാൽ ആരും തിരിഞ്ഞു നോക്കാറില്ല. മലയാളിയായ ഒരു ലോറി ഡ്രൈവർ അപകടത്തിൽപ്പെട്ട് റോഡരുകിൽ കിടന്ന് കയ്യ് ഉയർത്തി സഹായത്തിനായി അപേക്ഷിച്ചപ്പോൾ കയ്യിലെ വാച്ച് ഊരികൊണ്ടുപോയ സംഭവം പോലും വർഷങ്ങൾക്ക് മുമ്പ് കർണാടകയിലുണ്ടായിട്ടുണ്ട്.