
തൃശൂർ: തൃശൂർ പൂരത്തിന് ഇത്തവണ കോവിഡ് നിയന്ത്രണങ്ങളുണ്ടാവില്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ.അറിയിച്ചു. പൂരം പൂർവാധികം ഭംഗിയായി നടത്തുമെന്നും മന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾ ഇല്ലെങ്കിലും മാസ്‌കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ ഉറപ്പാക്കണം. ദേവസ്വം ബോർഡുകൾക്കുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്നും മന്ത്രി ഉറപ്പു നൽകി.
ഇന്ന് ചേർന്ന സർവ്വ കക്ഷി യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത് .രണ്ട് വർഷത്തെ കൊവിഡ് പ്രതിസന്ധി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് സാമ്പത്തികമായി അമിത ഭാരം ഉണ്ടാക്കിയെന്ന വിലയിരുത്തലിലാണ് സർക്കാർ ഇടപെടൽ. പരമാവധി തർക്കങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിച്ചുവെന്ന് മന്ത്രി പറഞ്ഞു. തേക്കിൻകാട് മൈതാനത്തെ ബാരിക്കേഡ്, ഭക്ഷണം തുടങ്ങിയ കാര്യങ്ങൾക്ക് പണം കണ്ടെത്തും. 15 ലക്ഷത്തോളം ആളുകളെയാണ് ഇത്തവണ പൂരത്തിന് പ്രതീക്ഷിക്കുന്നത്. വെടിക്കെട്ട് മുൻവർഷങ്ങളിലേത് പോലെ നടത്താൻ അനുമതി ലഭിച്ചിട്ടുണ്ട്.
മേയ് 10നാണ് തൃശൂർ പൂരം. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പൂരം എല്ലാ വിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം പൂരത്തോടനുബന്ധിച്ച ചടങ്ങുകള്‍ നടത്തിയിരുന്നുവെങ്കിലും പൂര നഗരിയിലേക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. ഈ വർഷം പൂരപ്രേമികള്‍ക്ക് പൂര നഗരിയിൽ പ്രവേശനം ഉണ്ടാകും.