
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായി ബംഗാൾ സെമിയിൽ. രാജസ്ഥാനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് തോൽപ്പിച്ചത്. 29 ന് നടക്കുന്ന രണ്ടാം സെമിയിൽ ബംഗാൾ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരോട് ഏറ്റുമുട്ടും. ബംഗാളിന് വേണ്ടി ഫർദിൻ അലി മൊല്ല ഇരട്ടഗോൾ നേടി. സുജിത് സിങിന്റെ വകയാണ് ഒരു ഗോൾ. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്.
ആദ്യ പകുതിയിൽ ബംഗാളിന്റെ ആക്രമണത്തിനാണ് കോട്ടപ്പടി സ്റ്റേഡിയം സാക്ഷിയായത്. രാജസ്ഥാൻ ഗോൾപോസ്റ്റ് ലക്ഷ്യമാക്കി ബംഗാൾ തുടരെ ആക്രമണം നടത്തിയെങ്കിലും ഗോൾ മാത്രം നേടാൻ സാധിച്ചില്ല. 39 ാം മിനിട്ടിലും 41ാം മിനിട്ടിലും ബംഗാളിന് മികച്ച രണ്ട് ഗോൾ സ്കോറിംഗ് അവസരങ്ങൾ ലഭിച്ചെങ്കിലും രണ്ട് തവണയും ബംഗാൾ താരങ്ങൾക്ക് അത് മുതലാക്കാൻ സാധിച്ചില്ല.
രണ്ടാം പകുതി ആരംഭിച്ച ഉടൻ തന്നെ ബംഗാൾ ലീഡെടുത്തു. 46ാം മിനിട്ടിൽ ദിലിപ് ഒർവാനെ ബോക്സിന് അകത്തു നിന്ന് രാജസ്ഥാൻ പ്രതിരോധ താരം ലക്ഷ്യ ഗർഷ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിൽ നിന്നായിരുന്നു ബംഗാളിന്റെ ഗോൾ. ലഭിച്ച അവസരം 48 ാം മിനിട്ടിൽ ഫർദിൻ അലി മൊല്ല ഗോളാക്കി മാറ്റി. 60 ാം മിനിട്ടിൽ ബംഗാൾ ലീഡ് ഇരട്ടിപ്പിച്ചു. സുജിത് സിംഗിന്റെ ഷോട്ട് രാജസ്ഥാൻ ഗോൾ കീപ്പർ തട്ടിയകറ്റിയെങ്കിലും റീബൗണ്ടിൽ ഫർദിൻ അലി മൊല്ല പന്ത് വലയിലെത്തിക്കുകയായിരുന്നു. 81 ാം മിനിട്ടിൽ ബോക്സിന് പുറത്തുനിന്നുള്ള സുജിത് സിംഗിന്റെ ലോംഗ് റേഞ്ചറിലൂടെ ബംഗാൾ തങ്ങളുടെ മൂന്നാം ഗോൾ സ്കോർ ചെയ്തു.