
കണ്ണൂര്‍: ഹരിദാസ് വധക്കേസിലെ പ്രതിയെ ഒളിവിൽ പാർപ്പിച്ചതിനെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിനെതിരെ രേഷ്മ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും കാരായി രാജനുമെതിരെയാണ് രേഷ്മ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്.
സമൂഹ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തിയതിനെതിരെയാണ് രേഷ്മ പരാതി നൽകിയിരിക്കുന്നത്. എം വി ജയരാജൻ അശ്ലീല പ്രയോഗം നടത്തിയെന്നും രേഷ്‌മ ആരോപിച്ചു. സി പി എം അനുഭാവി കുടുംബമാണ് തങ്ങളുടേതെന്നും രേഷ്മ പരാതിയിൽ പറയുന്നു.
ഹരിദാസ് വധക്കേസിലെ പ്രതി നിജിൽ ദാസിനെ വീട്ടിൽ ഒളിവിൽ പാർപ്പിച്ചതിന് രേഷ്‌മ അറസ്റ്റിലായിരുന്നു, ഇതിന് പിന്നാലെയാണ് രേഷ്മയ്ക്കെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണം ഉണ്ടായത്. സ്ത്രീ എന്ന പരിഗണന പോലും നൽകാതെ അപമാനിക്കുകയാണെന്നും കർശന നിയമ നടപടി സ്വീകരിക്കുമെന്നും രേഷ്മയുടെ അഭിഭാഷകൻ അറിയിച്ചു. സൈബർ ആക്രമണങ്ങൾ അംഗീകരിക്കില്ലെന്ന് പറഞ്ഞ എം വി ജയരാജൻ പക്ഷെ പ്രതി ഒളിവിലുള്ള വീട്ടിൽ പോയി രേഷ്മ ഭക്ഷണം വിളമ്പിയതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു
കേസിൽ ഇന്നലെ രേഷ്‌മ ജാമ്യത്തിൽ ഇറങ്ങിയിരുന്നു.