
ന്യൂഡൽഹി: ശിവഗിരി തീർത്ഥാടനത്തിന്റെ നവതി ആഘോഷവും ബ്രഹ്മവിദ്യാലയത്തിന്‍റെ കനകജൂബിലിയും ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തിന്റെ ആധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരു. ഗുരുവിന്റെ ജന്മത്തോടെ കേരളം പുണ്യഭൂമിയായെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മലയാളത്തിലാണ് സംസാരിച്ചു തുടങ്ങിയത്.
ദക്ഷിണ കാശിയാണ് വർക്കല. കേരളത്തിന്റെ പുരോഗതിയിൽ ശിവഗിരി പലപ്പോഴും നേതൃത്വം നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയായിരുന്നപ്പൾ തന്നെ ശിവഗിരിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും മോദി വ്യക്തമാക്കി.
'മതത്തെ ഗുരു കാലോചിതമായി പരിഷ്‌കരിച്ചു. ഗുരു വിദ്യാഭ്യാസത്തെയും ശാസ്ത്രത്തെയും കുറിച്ച് സംസാരിച്ചു. മതത്തെയും വിശ്വാസത്തെയും പ്രകീർത്തിക്കുന്നതിൽ പിന്നോട്ട് പോയില്ല. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ദർശനം ആത്മനിർഭർ ഭാരതിന് വഴികാട്ടി.
ശ്രീനാരായണ ഗുരു ഉച്ചനീചത്വത്തിനെതിരെ പോരാടി. അദ്ദേഹം ആധുനികതയെപ്പറ്റി സംസാരിച്ചു. ഇന്ത്യൻ സംസ്‌കാരത്തെയും മൂല്യങ്ങളെയും സമ്പന്നമാക്കി. മറ്റുള്ളവരുടെ വികാരം മനസിലാക്കി സ്വന്തം ആശയം അവതരിപ്പിച്ചു.'- പ്രധാനമന്ത്രി പറഞ്ഞു. നവതി ആഘോഷങ്ങളുടെ ലോഗോയും മോദി പ്രകാശനം ചെയ്തു
എല്ലാവരെയും ഉൾക്കൊള്ളുന്ന തന്റെ വികസന നയം ഗുരുചിന്തയുടെ ഭാഗമാണെന്ന് മോദി പറഞ്ഞു. ഗുരുദര്‍ശനം മനസിലാക്കിയാല്‍ ഇന്ത്യയെ ഒരു ശക്തിക്കും ഭിന്നിപ്പിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, ശിവഗിരി ധർമ സംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ , ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ തുടങ്ങിയവരും പങ്കെടുത്തു.