
കോഴിക്കോട്: ബി.ജെ.പിയുമായി ചേർന്ന് കെ റെയിലിനെതിരെ സമരം നടത്തുന്നവർക്ക് എതിരെ നടപടിയെടുക്കാത്ത കോൺഗ്രസാണ് സി.പി.എമ്മിന്റെ സെമിനാറിൽ പങ്കെടുത്തതിന്റെ പേരിൽ കെ വി തോമസിനെതിരെ നടപടിക്കൊരുങ്ങുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കെ.വി. തോമസിനെ പുറത്താക്കിയാൽ സി.പി.എം രാഷ്ട്രീയ അഭയം നൽകുമെന്നും കോടിയേരി വ്യക്തമാക്കി.
കെ.വി. തോമസിനെ പുറത്താക്കിയാൽ അഭയം കിട്ടാൻ ഇടത് പക്ഷത്ത് യാതൊരു പ്രയാസവുമില്ല. കോൺഗ്രസ് പുറത്താക്കുന്നവർക്ക് സി.പി.എം അഭയം നൽകുമെന്നും കോടിയേരി കോഴിക്കോട്ട് നടത്തിയ ബഹുജനക്യാംപെയിനിൽ പ്രഖ്യാപിച്ചു.
കോൺഗ്രസും ബി.ജെ.പിയും ഒന്നിച്ചാണ് കല്ല് പറിക്കാൻ പോകുന്നത്. കോൺഗ്രസിന് സി.പി.എമ്മിനോടാണ് വിരോധം. ആർ.എസ്.എസിനോടല്ല. കോൺഗ്രസ്സുകാർ ആർ.എസ്.എസ് ഉയർത്തുന്ന ഹിന്ദുത്വ മുദ്രാവാക്യത്തിന് പിന്നാലെയാണ്. പലയിടത്തും കോൺഗ്രസുകാർ ബി,ജെ,പിയാണ്. കേരളത്തിലും അതാകാനാണ് ശ്രമിക്കുന്നത്. 35 വർഷം വർഗീയ കലാപങ്ങൾ ഇല്ലാത്ത പശ്ചിമ ബംഗാളിൽ ഇന്ന് കലാപങ്ങൾ പതിവായി. ഇടതു പക്ഷം ഇല്ലാതായാൽ പല ശക്തികളും അഴിഞ്ഞാടും, കലാപമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
വിലക്ക് ലംഘിച്ച് സിപിഎം പരിപാടിയില്‍ പങ്കെടുത്ത കെ വി തോമസിനെ പദവികളില്‍ നിന്ന് നീക്കാനും താക്കീത് നല്‍കാനും കോൺഗ്രസ് അച്ചടക്ക സമിതി ശുപാർശ ചെയ്തിരുന്നു. ഇക്കാര്യത്തിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ അന്തിമ തീരുമാനം നാളെ വന്നേക്കും.