
കോഴിക്കോട്: ചെറുവണ്ണൂരിൽ പോക്‌സോ കേസിൽ പ്രതിയായ ജിഷ്‌ണുവിന്റെ മരണത്തിൽ ദുരൂഹത. പോസ്‌റ്റ്‌മോർട്ടത്തിൽ ജിഷ്‌ണുവിന്റെ തലയ്‌ക്കും വാരിയെല്ലിനും പരിക്കേറ്റെന്ന് വ്യക്തമായിട്ടുണ്ട്. ജിഷ്‌ണു വീണുകിടന്ന സ്ഥലം ഡോക്‌ടർമാരുടെ വിദഗ്ദ്ധ സംഘം നാളെ പരിശോധിക്കും. പൊലീസ് ഇയാളെ വീട്ടിൽ അന്വേഷിച്ചെത്തിയതിന് പിന്നാലെയാണ് വീടിന് സമീപം മരിച്ചനിലയിൽ വീണുകിടക്കുന്ന ജിഷ്‌ണുവിനെ കണ്ടത്.
ഇന്നലെ രാത്രി ഒമ്പതരയോടെ നല്ലളം പൊലീസാണ് ജിഷ്ണുവിനെ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടുപോയത്. വയനാട്ടിൽ ഒരു കേസുണ്ടെന്നും അതിന്റെ ഫൈൻ 500രൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പൊലീസ് ജിഷ്ണുവിനെ ഇറക്കിക്കൊണ്ടുപോയത്. മഫ്‌തിയിലാണ് രണ്ട് പൊലീസുകാരും എത്തിയത്. ഓവർസ്‌പീഡിൽ പോയിട്ട് പൊലീസ് കൈകാണിച്ചിട്ടും നിർത്തിയില്ല എന്നതായിരുന്നു കേസ്.
വഴിയരികിൽ കിടക്കുന്ന ജിഷ്ണുവിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ബന്ധുക്കളെയും ഇവർ തന്നെയാണ് വിവരം അറിയിച്ചത്. സംഭവത്തിൽ അന്വേഷണം വേണമെന്നും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ പോസ്റ്റ്‌മോർട്ടം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. അതേസമയം, മരിച്ച ജിഷ്ണുവിന്റെ പേരിൽ പെറ്റി കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് കൽപ്പറ്റ പൊലീസ് അറിയിച്ചത്.